സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ല: കൊവിഡ് വ്യാപനം കൂടുതല്‍ മോശമാവുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച സ്‌കൂളുകള്‍ ഉടനെ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കൊവിഡ് നില കൂടുതല്‍ മോശമാവുകയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഉടനെ തുറക്കില്ല. കേന്ദ്രം ഉടനെ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്‌കൂളുകള്‍ ഒക്ടോബറില്‍ തുറക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. അതേസമയം സംസ്ഥാനത്ത് ഓഡിറ്റോറിയം പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കും. അധികം വൈകാതെ പൊതുഗതാഗതസംവിധാനം പൂര്‍വ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടക്കന്‍ ജില്ലകളില്‍ നടത്തിയ ജനിതക പഠനത്തില്‍ സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഈ വൈറസില്‍ നിന്ന് രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരില്‍ രോഗം പടര്‍ന്നാല്‍ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിന്‍ കര്‍ശനമാാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version