റംസിക്ക് പിന്നാലെ സ്വപ്‌നയും; കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് 21കാരി വിഷക്കായ കഴിച്ചു മരിച്ചു, പോയി ചാവടീ എന്ന് ഫോണ്‍ സന്ദേശം

ആലപ്പുഴ: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് 21കാരി വിഷക്കായ കഴിച്ച് ജീവനൊടുക്കി. കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും കേരളക്കര മുക്തമാകുന്നതിന് മുന്‍പേ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അര്‍ച്ചന ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചന. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ വിവരമറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടല്ലൂര്‍ സ്വദേശിയും മുന്‍സഹപാഠിയുമായ യുവാവുമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. ഇയാള്‍ അര്‍ച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ മറുപടി.

ശേഷം ഇരുവരും പ്രണയം തുടര്‍ന്നെങ്കിലും അടുത്തിടെ സ്ത്രീധനത്തെ ചൊല്ലി ബന്ധത്തില്‍ പാളിച്ചയുണ്ടായി. അര്‍ച്ചനയെ വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്.

മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും ലഭിച്ചത്. അര്‍ച്ചനയോട് പോയി ചാവടീ എന്നും ഈ വിവാഹം കഴിഞ്ഞ് വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കാമെന്നും യുവാവ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Exit mobile version