‘ നിന്റെ ഏട്ടന്‍ പൊട്ടനല്ലേ ‘; കൂട്ടുകാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ മനസ്സുനൊന്തു, കളങ്കമില്ലാത്ത സ്‌നേഹമെന്തെന്ന് പഠിപ്പിച്ചയാളാണ് എന്റെ ഏട്ടന്‍; കൂടപ്പിറപ്പിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനിയത്തിയുടെ കുറിപ്പ്

ഏട്ടനെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു അനിയത്തി പങ്കുവെച്ച കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അഞ്ജലി രാധാകൃഷ്ണന്‍ എന്ന യുവതിയാണ് തന്റെ കൂടപ്പിറപ്പിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.സ്‌നേഹനിധിയായ ചേട്ടന് പെങ്ങള്‍ മനസു നിറഞ്ഞ പിറന്നാളാശംസകള്‍ നേരുകയാണ് കുറിപ്പിലൂടെ.

വയ്യായ്കകള്‍ക്കിടയിലും തന്നെ സ്‌നേഹം കൊണ്ട് ചേര്‍ത്ത് നിര്‍ത്തിയ ചേട്ടനെ കുറിച്ച് വാതോരാതെ പറയുകയാണ് അഞ്ജലി രാധാകൃഷ്ണന്‍. ദി മോസ്റ്റ് ലവിങ് ബ്രദര്‍ എന്ന ആമുഖത്തോടെയാണ് അഞ്ജലി പങ്കുവച്ച കുറിപ്പ്. ‘ജീവിതത്തില്‍ ഏറ്റവുംവലിയൊരു പാഠം എന്നെ പഠിപ്പിച്ചത് വ്യത്യസ്തനായ എന്റെ ഏട്ടനാണ്, സ്നേഹിക്കേണ്ടതു എങ്ങനെയാണ് എന്ന്. കളങ്കമില്ലാത്ത, നേട്ടങ്ങള്‍ക്കു വേണ്ടിയല്ലാത്ത സ്‌നേഹം’ എന്ന് അഞ്ജലി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

Happy birthday to the most loving brother in the world…
He taught me how to love unconditionally.
ചെറുപ്പത്തില്‍ ഏട്ടനുമായി വഴക്കിട്ട് ഏട്ടന്‍ എന്നെ തല്ലുമ്പോ എല്ലാവരും ഏട്ടന്റെ ഭാഗം നിക്കുമായിരുന്നു. ‘ അവന്‍ വയ്യാത്ത കുട്ടിയ, നീയല്ലേ മാറിപോവേണ്ടത് ‘എന്ന് ചോദിക്കും.
അന്ന് വന്നിരുന്ന ദേഷ്യം ചില്ലറയല്ല. പിന്നെയങ്ങോട്ട് ഒരുപാട് അവസരങ്ങളില്‍ ഈ വയ്യാത്ത കുട്ടി ടാഗ് കുടുംബക്കാര്‍ പലവരും നിരത്തിയപ്പോഴും, സാധാരണ കുട്ടിയെ പോലെത്തന്നെ അച്ഛന്‍ നാട്ടില്‍ വരുമ്പോഴൊക്കെ ഏട്ടനെയും ഒപ്പം എന്നെയും കൂടെ കൊണ്ടുനടന്നു…. പൂരങ്ങള്‍ കണ്ടു, നാട് കണ്ടു. അതുകൊണ്ട് അപ്പോഴൊന്നും ഏട്ടനെന്താണ് ‘വയ്യായ്ക ‘ എന്നെനിക് മനസ്സിലായില്ല. പിന്നീടെപ്പോഴോ ഏട്ടന്റെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ കരുതി അതാണ് പ്രേശ്‌നമെന്ന്. കാരണം ഇമ്മ്യൂണിറ്റി കുറവായിരുന്ന ചേട്ടന് ഇടയ്ക്കിടെ അസുഖം വരുമായിരുന്നു. അന്നൊക്കെ രാപകലില്ലാതെ അമ്മയും, അമ്മക്ക് ഒരു മകനും അനിയനും ഒക്കെയായി ഡോക്ടറുടെ എടുത്തേക്കും, മെഡിക്കല്‍ സ്റ്റോറിലേക്കും ഒക്കെ മാറി മാറി ഓടിയത് ഗിരീഷേട്ടന്‍( Gireesh Alanghattu) ആയിരുന്നു. അച്ഛന്‍ ഗള്‍ഫിലായത്‌കൊണ്ട് എന്റെ കുട്ടി വാശികള്‍ ഏറ്റെടുത്തു നാടുമുഴുവന്‍ നടന്ന് എനിക്ക് വേണ്ടി ഓരോന്ന് കണ്ടുപിടിച്ചു കൊണ്ടുവന്നതും ഗിരീഷേട്ടന്‍ തന്നെയാട്ടോ. പക്ഷെ പതിയെ ഏട്ടന്റെ ഈ ‘ വയ്യായ്ക ‘ എന്നെ ബാധിച്ചു തുടങ്ങി. Annual ഡേയ്സ് il സ്‌കൂളില്‍ എല്ലാവരുടെയും പേരെന്റ്‌സ് വരുമ്പോ ഞാന്‍ എന്നും ഗ്രീന്‍ റൂമിലും ബാക്ക് സ്റ്റേജ് ഇലും ഒറ്റക്കായിരുന്നു. അതില്‍ ഏറ്റവും വേദനിപ്പിക്കുന്ന ഒരു ഓര്‍മ, ഒരിക്കല്‍ annual day കഴിഞ്ഞു എന്നെ കൂട്ടാന്‍ ആരും വന്നില്ല, ഏട്ടന് വയ്യായിരുന്നു, ഒപ്പം എന്റെ ഏട്ടന്മാരും (cousins) തിരക്കിലായി.. സിസ്റ്റേഴ്‌സ് ഇന്റെ മഠത്തിനു മുമ്പില്‍ കുട്ടികളെല്ലാം പേരെന്റ്‌സ് ഇന്റെ കയ്യും പിടിച്ചു പോകുന്നത് ഞാന്‍ നോക്കി ഇരുന്നു. ‘ നീ കുഴപ്പമൊന്നുമില്ലാത്ത കുട്ടിയാണ്, നീയാണ് മനസ്സിലാക്കേണ്ടത് ‘ എന്ന് നന്നേ ചെറുപ്പത്തിലേ അമ്മുമയും വീട്ടുകാരും ഒക്കെ പറഞ്ഞത്‌കൊണ്ട് ഈ കാര്യത്തെകുറിച്ചു അമ്മയോട് പറയാനും മടിയായിരുന്നു. പറയാതിരിക്കാന്‍ മറ്റൊരു കാരണം, ചിലപ്പോഴൊക്കെ ഏട്ടന്റെയും, കുട്ടിയായ എന്റെയും വാശികള്‍ക്കിടയില്‍ പെട്ട് അമ്മയുടെ കണ്ണുനിറയണത് ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് അതിന്റെ അര്‍ത്ഥമൊന്നും മനസിലായില്ലെങ്കിലും അമ്മക്ക് സങ്കടമാകും എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. (ഒരുപക്ഷെ ഇന്ന് ഇത് വായ്കുമ്പോഴാവും അമ്മ ഇതറിയുന്നത് ). പിന്നീടെപ്പോഴോ ഒരിക്കല്‍ ക്ലാസ്സിലെ കുട്ടികളില്‍ ഒരാള്‍ ‘ നിന്റെ ഏട്ടന്‍ പൊട്ടനല്ലേ ‘ എന്ന് ചോദിച്ചപ്പോഴാണ് ആദ്യമായി കരഞ്ഞു കൂവി അമ്മയുടെ അടുത്ത് ചെന്നത്. അമ്മ ഉടനെ അന്നത്തെ ക്ലാസ്സ് ടീച്ചറെ വിളിച്ചു, എന്റെ ക്ലാസ്സ്മേറ്റ് പിറ്റേന്ന് തന്നെ വന്നു സോറി പറയുകയും ചെയ്തു. പക്ഷെ അന്ന് മുതലാണ് ഏട്ടന്റെ ‘വയ്യായ്ക ‘ എന്താണെന്ന് ഞാന്‍ മനസ്സിലാക്കി തുടങ്ങിയത്. കാരണം, പിന്നീടങ്ങോട്ട് ഞാന്‍ ഏട്ടനെ ശ്രദ്ധിച്ചു തുടങ്ങി, ശെരിയാണ്, ഏട്ടന്‍ മറ്റുള്ളവരെ പോലെയല്ല, വ്യത്യസ്തനാണ്. പക്ഷെ പിന്നീടെപ്പോഴോ ആ വ്യത്യസ്ഥയുടെ ഒരു വലിയ ഗുണം ഞാനറിഞ്ഞു. ഓരോ തവണ പനിവന്നപ്പോഴും, വയ്യാതായപ്പോഴും, എന്റെ തലക്കല്‍ ഒരാള്‍ കാവലുണ്ടായിരുന്നു, എന്റെ തല തടവി, ‘ എല്ലാം മാറും ട്ടോ, ഏട്ടന്‍ പ്രാര്‍ത്ഥിച്ചിണ്ട് ട്ടോ ‘ എന്ന് പറഞ്ഞു എന്നോട് കിടന്നോളാന്‍ പറയും. ഞാന്‍ ഒന്ന് തുമ്മിയാല്‍ അമ്മക്ക് ഉത്തരവിറങ്ങും, ‘അവള്‍ക് മരുന്ന് കൊടുക്ക്, അവള്‍ നാളെ സ്‌കൂളില്‍ പോണ്ട’. ഏട്ടന്റെ സ്‌കൂളില്‍ ആരുടെയെങ്കിലും പിറന്നാളുണ്ടെങ്കില്‍ അവരുടെ ഒക്കെ പിറന്നാള്‍ മധുരം സൂക്ഷിച് പോക്കറ്റില്‍ വെച് എനിക്ക് കൊണ്ടുവന്നതരും. അത് വേറെ ആരെങ്കിലും എടുത്താല്‍ പിന്നവിടെ കലാപമാണ്. പിന്നീട് ഹോസ്റ്റല്‍ ജീവിതം ആരംഭിച്ചപ്പോ, 6 മണിക്ക് എത്തുന്ന എന്നെ കാത്ത് , 3 മണിക്കേ ഗേറ്റ് തുറന്നിട്ട് ഏട്ടന്‍ sitout il ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും, ഒപ്പം അന്ന് രാവിലെ തന്നെ അമ്മയെക്കൊണ്ട് എനിക്കിഷ്ടമുള്ളത് എന്തെകിലും ഉണ്ടാകാന്‍ പറഞ്ഞിട്ടുമുണ്ടാകും. ഞാന്‍ കുറെ ദിവസം വന്നിലെങ്കില്‍ പതിയെ ഏട്ടന്‍ സൈലന്റ് ആയി തുടങ്ങും. ആ നിശബ്ദത പലപ്പോഴും എന്റെ നെഞ്ച് പിളര്‍ന്നിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവുംവലിയൊരു പാഠം എന്നെ പഠിപ്പിച്ചത് വ്യത്യസ്തനായ എന്റെ ഏട്ടനാണ്, സ്നേഹിക്കേണ്ടതു എങ്ങനെയാണ് എന്ന്. കളങ്കമില്ലാത്ത, നേട്ടങ്ങള്‍ക്കു വേണ്ടിയല്ലാത്ത സ്‌നേഹം. ജീവിതത്തില്‍ അതുകൊണ്ടുതന്നെ കളങ്കപ്പെട്ട സ്‌നേഹം വിരുന്നിനെത്തിയപ്പോ പറഞ്ഞുവിടാന്‍ പറ്റിയതും അതുകൊണ്ടാണ്. ശെരിയാണ് എന്റെ ഏട്ടന്‍ വ്യത്യസ്തനാണ്, പണത്തിനും, മറ്റുനേട്ടങ്ങള്‍ക്കും വേണ്ടി സ്‌നേഹത്തെ കളങ്കപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ എല്ലാവരേക്കാളും വ്യത്യസ്തന്‍.

Exit mobile version