‘ഇക്കൂ, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?’; നെഞ്ചുപൊട്ടി റംസി ചോദിക്കുന്നു

കൊട്ടിയം: കഴിഞ്ഞ ദിവസം മരിച്ച കൊട്ടിയം സ്വദേശി റംസിയുടെ അവസാന ഫോണ്‍ കോള്‍ പുറത്തുവന്നു. മരിക്കുന്നതിന് മുമ്പ് റംസി കാമുകനായിരുന്ന ഹാരിസി(24)നോടും ഉമ്മയോടും ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട്, മറ്റൊരു ബന്ധത്തിന്റെ പേരില്‍ യുവാവ് പിന്‍മാറിയതാണു റംസിയുടെ മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ‘ഇക്കൂ, ഞാന്‍ ഒന്നും പിടിച്ചു വാങ്ങുന്നില്ല. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? ഇക്കു ചെയ്ത തെറ്റിന് എന്തിനാണു ഞാന്‍ അനുഭവിക്കുന്നത്? എന്ന് റംസി ഫോണിലൂടെ ഹാരിസിനോട് ചോദിക്കുന്നത് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം.

എന്നെ വേണ്ടെന്നും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്നും പറയുമ്പോള്‍ ഞാന്‍ എങ്ങനെയാണ് സമാധാനമായി ഇരിക്കുക? എനിക്കു മുന്‍പില്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്ന്, മറ്റേ ബന്ധം നിര്‍ത്തി ഇക്കു എന്നെ കല്യാണം കഴിക്കുക. രണ്ടാമത്തെ വഴി… എനിക്ക് ജീവിതം വേണ്ട, ജീവനും വേണ്ട.’- എന്നും റംസി ഹാരിസിനോടു പറയുന്നു.

കരഞ്ഞുകൊണ്ട് യുവതി ഇതു പറയുമ്പോള്‍, യാതൊരു താല്‍പര്യവുമില്ലാതെ ശരി എന്നു മാത്രമായിരുന്നു ഹാരിസിന്റെ മറുപടി. നാളെ 12 മണി വരെ ആലോചിക്കാന്‍ സമയം തരണമെന്നും അതു വരെ ജീവിക്കണമെന്നും ഹാരിസ് പറയുന്നതും കേള്‍ക്കാം.

തുടര്‍ന്നുള്ള ഫോണ്‍ സംഭാഷണം റംസി ഹാരിസന്റെ ഉമ്മയുമായി നടത്തുന്നതാണ്. ഹാരിസ് തന്നെ വേണ്ടെന്നു പറഞ്ഞതായി റംസി ഉമ്മയോടു പറയുമ്പോള്‍, അതു നല്ല കാര്യമാണെന്നും നീ നല്ല ചെറുക്കനെ നോക്കി പോകാന്‍ നോക്ക് എന്നുമായിരുന്നു മറുപടി.

നല്ല കുടുംബത്തില്‍ പോയി ജീവിക്കാന്‍ നോക്ക്. നീ പോടി പെണ്ണെ, നിന്റെ പണി നോക്ക്. മനസിനു കട്ടി വച്ചു ജീവിക്കൂ. അവന്റെ ബാപ്പയുടെ ആളുകള്‍ നിന്നെ അംഗീകരിക്കില്ല. അവനെ അവന്റെ പാട്ടിനു വിട്ടേക്ക്. നിന്റെ മാതാപിതാക്കള്‍ നിനക്കു കണ്ടു വയ്ക്കുന്ന ബന്ധമാണ് ഏറ്റവും നല്ലത്.

ഇപ്പോള്‍ പൊന്നുമോളോട് ഇങ്ങനെ പറയാനേ ഞങ്ങളുടെ സാഹചര്യത്തില്‍ സാധിക്കൂവെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു. നീ സുന്ദരിയാണ്, നല്ലൊരു ഭാവിയുണ്ട്. അന്തസ്സുള്ള ജോലിയുണ്ട്. ഇത്രയും നല്ലൊരു ബന്ധം ഞങ്ങളുടെ കുടുംബത്തില്‍ ഇതുവരെ വന്നിട്ടില്ലെന്നും ഹാരിസിന്റെ ഉമ്മ പറയുന്നു. ‘വേറെ ഒരുത്തന്റെ കൂടെ ജീവിക്കാനല്ല ഞാന്‍ ആഗ്രഹിച്ചത്.

ഉമ്മയുടെ മരുമോളായി ജീവിക്കാനാണ്. എന്നെ ഇങ്ങോട്ടുവന്ന് സ്‌നേഹിച്ച്, ഇത്രയും കാലം കൊണ്ടുനടന്ന്, ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാലോ?എന്നിട്ട് എന്നോടെങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നു? പുതിയ ബന്ധത്തിനാണു താല്‍പര്യമെങ്കില്‍ എന്തിനാണു വളയിടല്‍ നടത്തിയത്? നേരത്തെ പറയാമായിരുന്നില്ലേ?’ യുവതി നെഞ്ചുപൊട്ടി ചോദിക്കുന്നു.

അതൊന്നും സാരമില്ലെന്നും നീ വേറെ വിവാഹം കഴിക്കണമെന്നും ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കു രണ്ടാള്‍ക്കും മാത്രമേ അറിയുവെന്നുമാണു പ്രതിയുടെ മാതാവ് അപ്പോള്‍ മറുപടി പറയുന്നത്. റംസിയുടെ മരണത്തിന് പിന്നാലെ പള്ളിമുക്ക് സ്വദേശി ഹാരിസ് അറസ്റ്റിലായി.

Exit mobile version