108 ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു; നടപടി മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഇടപെടലില്‍

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു. 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ പിരിച്ചുവിട്ടത്.

അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി പ്രതികരിച്ചു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആംബുലന്‍സ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പെണ്‍കുട്ടിയെ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫല്‍ പീഡിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ നിര്‍ദേശം.

ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കി, ശേഷം 20 കാരിയുമായി ഇയാള്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

Exit mobile version