കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും; യാത്രാ സര്‍വീസുകളും തിങ്കളാഴ്ച പുനരാരംഭിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാതയിലെ യാത്രാ സര്‍വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയും വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.മെട്രോയുടെ യാത്രാ സര്‍വീസുകളും തിങ്കളാഴ്ച തന്നെ പുനരാരംഭിക്കും.

പേട്ടയിലേക്ക് കൂടി ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ കൊച്ചി മെട്രോ പാതയുടെ ദൈര്‍ഘ്യം 25.16 കിലോമീറ്ററാകും. ആകെ സ്റ്റേഷനുകളുടെ എണ്ണം 22 ആകും.പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി ദീര്‍ഘിപ്പിച്ച മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

കൂടാതെ കൊവിഡ് പശ്ചാത്തലത്തില്‍ നിലച്ച യാത്രാ സര്‍വീസുകളും തിങ്കളാഴ്ച പുനരാരംഭിക്കും. കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെയാണ് സര്‍വീസുകള്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയുമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ 12വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒമ്പതുവരെയുമായിരിക്കും സര്‍വീസ്.

Exit mobile version