കേരളത്തില്‍ ക്രിസ്തീയ സമൂഹത്തെ നശിപ്പിക്കാന്‍ നീക്കം നടക്കുന്നു, കൂടുതല്‍ മുസ്ലീംകള്‍ ഇവിടേക്ക് വന്നാല്‍ സന്തുലിതാവസ്ഥ തകിടം മറിയും; ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

കോട്ടയം: കേരളത്തില്‍ ക്രിസ്തീയ സമൂഹത്തെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണ് നടക്കുന്നതെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുസ്ലീംകള്‍ കേരളത്തിലേക്ക് വന്നാല്‍ ഇവിടുത്തെ സന്തുലിതാവസ്ഥ തകിടം മറിയുമെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു.

ധ്യാനപ്രഭാഷണത്തിലാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിക്കുകയാണെന്നും, ക്രിസ്തീയ സമൂഹത്തെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണമെന്ന മുസ്ലീം പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് വന്നാല്‍ ഇവിടുത്തെ സന്തുലിതാവസ്ഥ തകിടം മറിയുമെന്നും പ്രഭാഷണത്തില്‍ പറയുന്നുണ്ട്.

സ്വീഡനില്‍ ഇതാണ് സംഭവിച്ചത്, നല്ല മനസോടെ അഭയാര്‍ത്ഥികളെ സ്വീകരിച്ചു, അവസാനം കലാപമായി. ന്യൂനപക്ഷമായിരിക്കാം, ഒരു സമുദായത്തില്‍ പത്തോ അഞ്ചോ ശതമാനം ആളുകള്‍ മതി തീവ്രപ്രവര്‍ത്തനങ്ങള്‍ കാണിച്ച് സമുദായത്തെ മുഴുവന്‍ ചീത്തപ്പേരുണ്ടാക്കാന്‍.

‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കെ തന്നെ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിക്കുന്നു. മനുഷ്യരെ കൊല്ലാനും, നശിപ്പിക്കാനും ശ്രമിക്കുന്നവര്‍ കേരളത്തില്‍ പ്രബലപ്പെടാന്‍ തുടങ്ങി. ഇന്ന് അത് അതിവേഗം വളരുകയാണ്. രാഷ്ട്രീയപാര്‍ട്ടികളില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരിലും സാഹിത്യകാരന്മാര്‍ക്കിടയിലും ഇങ്ങനെ തീവ്ര സ്വഭാവമുള്ള ജിഹാദിസ്റ്റുകള്‍ ഉണ്ട്.

നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തിന്റെ അടിയൊഴുക്കുകള്‍ മനസിലാക്കണം. ഇവിടെ ധ്രുവീകരണങ്ങള്‍ നടക്കുകയാണ്. ക്രിസ്തീയ സമൂഹത്തെ വംശഹത്യ ചെയ്ത് അതിനെ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കങ്ങള്‍ കാണാന്‍ സാധിക്കും.
കേരളത്തില്‍ തീവ്രവാദം അതിശക്തമയി വേര് പാകുകയാണ്. ഐക്യരാഷ്ട്രസഭ പോലും ഇത് നിരീക്ഷിച്ചുവെന്നും ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ അവകാശപ്പെടുന്നുണ്ട്.

Exit mobile version