കടലില്‍ കുളിക്കാനിറങ്ങി കാണാതായ അലന്റെ മൃതദേഹം കണ്ടെത്തി; കുടുങ്ങിയത് മത്സ്യതൊഴിലാളികളുടെ വലയില്‍

അമ്പലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാക്കരിയില്‍ ആന്റണി (കുഞ്ഞുമോന്‍) – ലിസി ദമ്പതികളുടെ മകന്‍ അലന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. പുന്നപ്ര ചള്ളിത്തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന പൊന്തുവള്ളത്തിലെ വലയില്‍ ഇന്ന് വെളുപ്പിനോടെ മൃതദേഹം കുടുങ്ങുകയായിരുന്നു.

പുന്നപ്ര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അലനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് വാടക്കല്‍ അറപ്പക്കല്‍പൊഴിക്ക് സമീപം കടലില്‍ കുളിക്കാന്‍ ഇറങ്ങി.

ഇതിനിടയില്‍ ശക്തമായ ഒഴുക്കിലും തിരമാലയിലും പെട്ട് അലനെ കാണാതാകുകയായിരുന്നു. തോട്ടപ്പള്ളിയില്‍ നിന്നെത്തിച്ച തീരദേശ പോലീസിന്റെ ബോട്ടും നാട്ടുകാരായ മത്സ്യ തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും അലനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപകട സ്ഥലത്തുനിന്നും നാല് കിലോമീറ്ററോളം തെക്ക് മാറി ചള്ളിത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Exit mobile version