എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കും, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനവും ജാഗ്രതയും അതിപ്രധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാല്‍ വരെ ചികിത്സ നല്‍കാന്‍ കേരളത്തിനാവും. ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനവും ജാഗ്രതയും അതിപ്രധാനമാണ്. ലോക്ഡൗണ്‍ പിന്‍വലിച്ച് ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകള്‍ ഇതിന്റെ ഭാഗമായി നല്‍കി. ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്റെ വിലയുള്ള ജാഗ്രത മമുന്നോട്ട് വെക്കുന്ന സന്ദേശം അതാണ്. ശുചീകരണം, മാസ്‌ക് ധരിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച പാടില്ല. ഓരോ ആളുകളും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീര്‍ക്കണം.

കൊവിഡ് നിരുപദ്രവകാരിയല്ലെന്നും മരണനിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാല്‍ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാല്‍ വലിയ അപകടം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു ശതമാനം മൂന്നര ലക്ഷമാണ്. അതിന്റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിക്കണം. അതുപോലെയൊരു സാഹചര്യം അനുവദിക്കാനാവുമോ എന്ന് പ്രചാരണം നടത്തുന്നവര്‍ ആലോചിക്കണം. മരണ നിരക്ക് ചെറുതാമെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മരണവും ആനുപാതികമായി വര്‍ധിച്ചേക്കാം.

Exit mobile version