എന്താണ് അന്വേഷിക്കാനുള്ളത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സംഭവസ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ സംഭവത്തിൽ തനിക്ക് എതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മാരക ആയുധങ്ങളുമായി ബിജെപി നേതാക്കൾ സെക്രട്ടറിയേറ്റിൽ എത്തിയെന്നാണ് ഒരു മന്ത്രി പരസ്യമായി പറഞ്ഞതെന്നും മാരകായുധങ്ങളുമായി എത്തിയെങ്കിൽ അപ്പോൾ തന്നെ പിടിക്കാമായിരുന്നില്ലേ എന്നും സുരേന്ദ്രൻ ചോദിക്കുന്നു. എന്ത് മാരകായുധങ്ങളാണ് തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. രണ്ട് മാരകായുധങ്ങളുമായാണ് താൻ സെക്രട്ടറിയേറ്റിലേക്ക് പോയതെന്ന് അത് തന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്നെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ഈ സംഭവം അറിഞ്ഞ് ഓടിയെത്തിയവരെയെല്ലാം കള്ളക്കേസിൽ കുടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്രയും ഗൗരവമേറിയ ഒരു വിഷയം ഉണ്ടാകുമ്പോൾ സ്വാഭാവികമായും ജനങ്ങളും പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും വരില്ലേ. അവരാരും അങ്ങോട്ട് കടന്നുവരേണ്ടെന്നാണോ തീരുമാനം. അങ്ങനെ തീരുമാനിക്കാൻ എന്താണ് അവകാശം. സെക്രട്ടറിയേറ്റ് എന്ന് പറയുന്നത് ഈ നാട്ടിലെ ജനങ്ങളുടെ സ്വത്തല്ലേ. അവിടെ ആളുകൾക്ക് ഒരു സംഭവം ഉണ്ടാകുമ്പോൾ പോലീസിനെ വെച്ച് ആളുകളെ തടയാം. പക്ഷേ പത്രപ്രവർത്തകരും ആളുകളും അവിടെ ചെന്നതാണ് ഇപ്പോൾ വലിയ കുഴപ്പമായി കാണിച്ച് സർക്കാർ അന്വേഷണത്തിന് പ്രഖ്യാപിച്ചത്. എന്താണ് അന്വേഷിക്കാനുള്ളത്’ -കെ സുരേന്ദ്രൻ വിമർശിക്കുന്നു.

മാരക ആയുധങ്ങളുമായി ബിജെപി നേതാക്കൾ സെക്രട്ടറിയേറ്റിൽ എത്തിയെന്നാണ് ഒരു മന്ത്രി പരസ്യമായി പറഞ്ഞത്. മാരകായുധങ്ങളുമായി എത്തിയെങ്കിൽ അപ്പോൾ തന്നെ പിടിക്കാമായിരുന്നില്ലേ, പിടിച്ചുകൊണ്ടുപോയി മൂന്നര മണിക്കൂർ ഞങ്ങളെ പോലീസ് ക്യാമ്പിൽ വെച്ചില്ലേ, എന്തിനാ വിട്ടയച്ചത്? ഗുരുതരമായ വകുപ്പുകൾ ചേർത്ത് ഇപ്പോൾ ഞങ്ങൾക്കെതിരെ കേസെടുക്കുന്നു. ഗൂഢാലോചന അന്വേഷിക്കുന്നു. സുരേന്ദ്രൻ എങ്ങനെ അവിടെ എത്തിയെന്നതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നാണ് പറയുന്നത്. മാരകായുധങ്ങളുമായിട്ടാണ് എത്തിയതെങ്കിൽ എന്തിനാണ് ഞങ്ങളെ വിട്ടയച്ചത്. പത്തിരുന്നൂറ് പോലീസുകാർ ഉണ്ടായിട്ടും എന്തേ അപ്പോൾ തടഞ്ഞില്ല, എന്ത് മാരകായുധങ്ങളാണ് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നത്. രണ്ട് മാരകായുധങ്ങൾ ഉണ്ടായിരുന്നു, എന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും. ഈ രണ്ട് മാരകായുധങ്ങളുമായിട്ടാണ് ഞാൻ പോയത്. ഇത്രയും നാണം കെട്ട മന്ത്രിമാർ. പറയുന്ന വാചകങ്ങൾക്ക് എന്തെങ്കിലുമൊരു കാര്യം വേണ്ടേ, ഇതാണോ അന്വേഷണത്തെ സംബന്ധിച്ച് പ്രധാന കാര്യം. സെക്രട്ടറിയേറ്റിലെ സുപ്രധാന ഫയലുകൾ തീകത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഏറ്റവും സുപ്രാധാനമായ കാര്യം ഇതാണോ’, സുരേന്ദ്രൻ ചോദിച്ചു.

അതേസമയം, സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ ഉടൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന ചീഫ് സെക്രട്ടറി മുകളിലെ അഗ്നിബാധയുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് സെക്രട്ടറിയേറ്റിൽ നിന്നും ഏറെ അകലെയുള്ള സുരേന്ദ്രൻ എങ്ങനെയാണ് അവിടം സന്ദർശിച്ചതെന്നാണ് സംശയത്തിന് കാരണം. ഇക്കാര്യത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രൻ അകത്ത് കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.

Exit mobile version