അടുത്ത മൂന്ന് ആഴ്ചകളിൽ തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം തീവ്രമായേക്കും: കളക്ടറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വരുന്ന മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായേക്കാം എന്ന മുന്നറിയിപ്പുമായി ജില്ലാ കളക്ടർ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടർ വിശദീകരിച്ചു.

കൂടുതൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ സ്വയം മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ജില്ലയെ 5 സോണുകളായി തിരിച്ചായിരിക്കും നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വിശദീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചർച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങൾ സ്വീകരിക്കും.

പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും പ്രതിരോധ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.

Exit mobile version