തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത ഒഴിവാക്കാനായി മുൻ മാനേജർ പ്രകാശൻ തമ്പിക്കും സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവൻ സോബിക്കും നുണ പരിശോധന നടത്താൻ സിബിഐ നീക്കം. ഇതിനുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിന് തൊട്ടു മുൻപ് ആക്രമിക്കപ്പെട്ടുവെന്നു സോബിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നാണ് സിബിഐ നിഗമനം. അപകടത്തിന് സാക്ഷിയായിരുന്നുവെന്നും സോബി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കലാഭവൻ സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം സോബിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുത്തിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സംഘം പ്രകാശൻ തമ്പിയെയും ചോദ്യം ചെയ്തിരുന്നു.
പ്രകാശൻ തമ്പിയുടെ മൊഴിയിൽ പൊരുത്തകേടുകളുള്ളതിനാലാണ് പ്രകാശൻ തമ്പിയെയും നുണപരിശോധനക്ക് വിധേയനാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വർണ്ണകടത്ത് കേസിൽ പ്രതി കൂടിയാണ് പ്രകാശൻ തമ്പി.