‘ഈ കാലുകള്‍ തേഞ്ഞു തീര്‍ന്നത് മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ്’ അമ്മയെ ഓര്‍ത്തുള്ള വികാരനിര്‍ഭര കുറിപ്പുമായി സബ് കളക്ടര്‍ സരയൂ

കൊച്ചി: അമ്മയെ ഓര്‍ത്തുള്ള വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സബ് കളക്ടര്‍ സരയൂ മോഹനചന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സരയൂ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ കാലുകള്‍ തേഞ്ഞു തീര്‍ന്നത് മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന് സരയൂ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കാലുവേദന അമ്മയെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് മൂന്ന് വര്‍ഷമായി.ഏതൊരു അമ്മമാരുടെയും അസുഖത്തെ പോലെ അമ്മയുടെ കാലു വേദനയും എല്ലാ ഉത്തരവാദിത്തങ്ങളും ഒരു മുടക്കവും ഇല്ലാതെ അമ്മ നിറവേറ്റുന്നത് നോക്കിക്കൊണ്ട് അമ്മയുടെ സന്തത സഹചാരിയായി തീര്‍ന്നു….കാത്സ്യം ഗുളികകള്‍ കഴിച്ചും കുഴമ്പ് തേച്ചും അമ്മ ഓടി നടന്നു പണികള്‍ ചെയ്തു….അപ്പയുടെ അണുകിട തെറ്റാതെയുള്ള ഭക്ഷണശീലങ്ങള്‍ക്കും അമ്മ കഴിഞ്ഞ ആഴ്ച വരെ ഭംഗം വരുത്തിയില്ല….പേരക്കുട്ടിയുടെ വികൃതികളും ഓണ്‍ലൈന്‍ ക്ലാസ്സുകളും ഒക്കെ ആയി പോകുമ്പോഴാണ് സഹിക്കാനാകാത്ത വിധം കാലു വേദന കൂടുന്നത്…..covid നെ പേടിച്ച് ആശുപത്രിയില്‍ പോവുന്നത് മാറ്റി വെക്കാന്‍ നോക്കിയെങ്കിലും മുട്ടുവേദന വിടുന്ന മട്ടില്ല….വീട്ടു ജോലിയില്‍ സഹായിക്കാന്‍ ചേച്ചി ഓടി എത്തി. കുഞ്ഞേച്ചി അമ്മയെയും കൊണ്ട് അമൃത ആശുപത്രിയില്‍ ഡോക്ടറുടെ അടുത്ത് പോയി….ഞങ്ങള്‍ക്ക് വേണ്ടി ഓടി ഓടി നാല്‍പത് ശതമാനം തേഞ്ഞു തീര്‍ന്നിട്ടുണ്ട് രണ്ട് മുട്ടും….അതിന്റെ വേദനയാണ്….രാത്രിയില്‍ ഉറങ്ങാന്‍ പറ്റാത്തതും അതൊക്കെ കൊണ്ട് തന്നെ….മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയ ആണ് നിരന്തര പരിഹാരം.covid സാഹചര്യം ആയതു കൊണ്ട് ഒരു ഇടക്കാല ആശ്വാസത്തിന് വേണ്ടി ഇഞ്ചക്ഷന്‍ കൊടുത്ത് ഡോക്ടര്‍ പറഞ്ഞയച്ചു..

ഈ കാലുകള്‍ തേഞ്ഞു തീര്‍ന്നത് മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ്….രാവിലെ പത്രം വായിക്കാന്‍ തുടങ്ങുന്ന അപ്പക്ക് കട്ടന്‍ ചായ കൊടുത്ത് കൊണ്ടാണ് കഴിഞ്ഞ 40 വര്‍ഷങ്ങളായി അമ്മയുടെ ദിവസം ആരംഭിക്കുന്നത്….പിന്നെ ഒരു യന്ത്രത്തിന് switch ഇട്ടത് പോലെയാണ്… കറിക്ക് അരിയാനും വെള്ളം ചൂടാക്കാനും മുറ്റമടിക്കാനും ഞങ്ങളും കൂടിയിട്ടുണ്ട്….എങ്കിലും ജോലിക്ക് സമയത്ത് എത്തിച്ചേരാന്‍ അമ്മ പത്തു നൂറു കൈകൊണ്ട് തന്നെ ജോലി എടുക്കേണ്ടി വന്നിരുന്നു….. എറണാകുത്തുനിന്ന് എല്ലാ traffic jam ഉം കഴിഞ്ഞ്, ആറ്റ് നോറ്റ് വരുന്ന പുക്കാട്ടുപടി ബസില്‍ കേറി അമ്മ ഒരു തിരിച്ചു വരവുണ്ട്.കയ്യില്‍ ഇന്നേക്ക് ചെയ്ത് തീര്‍ക്കാന്‍ പറ്റാതെ പോയ files നിറഞ്ഞ ഒരു വലിയ ബാഗും ഉണ്ടാവും…..ബസ് സ്റ്റോപ്പില്‍ ഇറങ്ങി വീടെത്തുന്നത് വരെ എല്ലാ അയല്‍ക്കാരോടും സൊറ പറഞ്ഞിട്ടാവും വരവ്….

വീട്ടിലെത്തിയാല്‍ പിന്നെ വീണ്ടും അടുക്കളയിലേക്കു…..അടുക്കള പണിയൊക്കെ തീര്‍ത്തിട്ട് tally ആവാത്ത കണക്കും വെച്ച് ഇരുപ്പാണ്…. ഇതിനിടയില്‍ അമ്മയെയും ഏറ്റവും ശല്യം ചെയ്തിട്ടുള്ളത് ഞാന്‍ ആവാനാണ് വഴി….40 ശതമാനത്തില്‍ പകുതിയില്‍ കൂടുതല്‍ തേഞ്ഞു തീര്‍ന്നത് എനിക്ക് വേണ്ടി തന്നെയാവണം…..ചെറിയ കുട്ടി ആവുമ്പോള്‍ ഇടവിട്ട് വരുന്ന പനി ആയിരുന്നു പ്രശ്‌നക്കാരന്‍….എന്നിട്ടും ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ എല്‍എല്‍ബി ക്ക് ചേരുന്നത്…..upper primary class കളിലേക് എത്തിയപ്പോഴേക്കും അപ്പ വിളിക്കുന്നത് പോലെ ഞാന്‍ ഒരു ക്വിസ് തൊഴിലാളി ആയി മാറിയിട്ടുണ്ടായിരുന്നു…..ഓരോ ദിവസവും ഓരോ സ്‌കൂളില്‍ എന്നെ മല്‍സരത്തിന് കൊണ്ട് പോയി ആക്കിയിട്ട് ഒരു ഓട്ടമുണ്ട് അമ്മ….വൈകുന്നേരങ്ങളില്‍ ഞാന്‍ പറയുന്ന പുസ്തകങ്ങള്‍ എത്ര തപ്പി നടന്നിട്ടായാലും അമ്മ വാങ്ങി കൊണ്ട് തന്നിരിക്കും….ചേച്ചിക്കും കുഞ്ഞേച്ചിക്കും കുഞ്ഞുങ്ങള്‍ ഉണ്ടായപ്പോള്‍ സഹായത്തിന് ഒരാളെ പോലും വെക്കാതെ അമ്മ എല്ലാം സ്വയം ചെയ്തു….

ഞാന്‍ ഐഎഎസ് ന് തയ്യാറെടുക്കുന്ന സമയം…എന്നില്‍ വിശ്വസിച്ചത് അമ്മ മാത്രമാണ്….mock test എഴുതുമ്പോള്‍ കുത്തനെ താഴേക്ക് പോവുന്ന മാര്‍ക്കും എവിടെയും എത്താത്ത സിലബസും ഓര്‍ത്ത് ഞാന്‍ തകര്‍ന്നു പോവുമ്പോള്‍ ഒക്കെയും അമ്മ എന്റെ കൂടെ നിന്നു….നിനക്ക് കിട്ടിയില്ലെങ്കില്‍ വേറെ ആര്‍ക്ക് കിട്ടാനാണ് എന്ന് ആശ്വസിപ്പിച്ചു കൊണ്ട്….എനിക്ക് വേണ്ട യോജനയും കുരുക്ഷേത്രയും ഞാന്‍ പറയുന്ന മാഗസിനുകള്‍ ഒക്കെയും അമ്മ ജോലി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിക്കൊണ്ട് വന്നു…..ഞാന്‍ സര്‍വീസില്‍ കയറിയിട്ടും അമ്മക്ക് ജോലി കുറഞ്ഞിട്ടില്ല….അടിക്കടി വരുന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ക്ക് ഒപ്പം അമ്മയും ഓടിയെത്തും…..എന്റെ സാധനങ്ങള്‍ ഉടയാതെ പൊതിഞ്ഞു കെട്ടി അടുത്ത ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ .അവിടെ ഒരു വീടും അടുക്കളയും ഒക്കെ ഒരുക്കി ,വീട്ടില്‍ സഹായത്തിന് നില്‍ക്കുന്നവര്‍ക്ക് എന്റെ ഇഷ്ട വിഭവങ്ങളും പഠിപ്പിച്ചു കൊടുത്ത് അമ്മ മടങ്ങും….

ഇത്രയും വര്‍ഷങ്ങള്‍ ഞങ്ങളെ വളര്‍ത്തിയും വലുതാക്കിയും രണ്ട് ബസ് സ്റ്റോപ്പ് അധികം നടന്നും അമ്മ അപ്പയ്ക്ക് കൂട്ടായി നടന്നു….ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ചും അമ്മ വീട്ടിലും ഓഫീസിലും ഓടി നടന്നു ജോലികള്‍ തീര്‍ത്തു…..വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് മലബാര്‍ രുചിയില്‍ വിഭവങ്ങളൊരുക്കി…..അതിനിടക്ക് അപ്പുറത്തെ വീട്ടിലെ പത്മാവതി അമ്മാമ്മക്ക് മരുന്ന് വാങ്ങി കൊടുക്കാനും അവര്‍ക്ക് മുറിവില്‍ മരുന്ന് വെച്ച് കൊടുക്കാനും അമ്മ മറന്നിട്ടില്ല….ഇപ്പൊള്‍ വിരമിച്ചതിന് ശേഷം ഒട്ടും വൈകാതെ വക്കീല്‍ ആയി എന്റോള്‍ ചെയ്ത് അമ്മ ഞങ്ങളെയും ഞെട്ടിച്ചു….

തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്…..കോളേജ് യൂണിയന്റെ അംഗമായിരുന്ന ഒരാളാണ്…..മനോഹരമായ ഭാഷയില്‍ എഴുതിയിരുന്ന ആളാണ്….ഞങ്ങള്‍ കാരണം അമ്മ അര്‍ഹിച്ചിരുന്ന പൊതു ജീവിതം അമ്മയ്ക്ക് കിട്ടാതെ പോയിട്ടുണ്ട്….അമ്മ എഴുതേണ്ടി ഇരുന്ന നല്ലെഴുത്തുകള്‍ എത്രയോ ഇല്ലാതെയായി പോയിട്ടുണ്ട്…..പുസ്തകം വായിക്കാത്തതിന് അപ്പ കളിയാക്കുമ്പോള്‍ കൂടെ ചിരിക്കരുതായിരുന്നു എന്ന് ഇപ്പോള്‍ എനിക്ക് തിരിച്ചറിവ് വന്നിട്ടുണ്ട്…..അമ്മ വായിക്കാതെ ഇരുന്നത് ഞങ്ങള്‍ക്ക് കൂടുതല്‍ വായിക്കാന്‍ വേണ്ടി ആയിരുന്നു എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുമുണ്ട്……കാലു വേദന ഒക്കെ മാറി അമ്മ മിടുക്കി ആയി വരട്ടെ…..ഗൗണ്‍ ഒക്കെ ഇട്ടു പ്രാക്ടീസ് ചെയ്യാന്‍….ഇത് വരെ എഴുതാതെ പോയ വിപ്ലവ പ്രണയത്തെ പറ്റിയും ജീവിതത്തെ പറ്റിയും എഴുതാന്‍…..ഒരു ഇലക്ഷനില്‍ കൂടി മല്‍സരിക്കാന്‍….

Exit mobile version