നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ സഹായ പ്രവാഹം

ഇടുക്കി: നിര്‍ധനരായ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇടുക്കി സബ് കളക്ടര്‍. ഫേസ് ബുക്കിലൂടെയാണ് കോളേജ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് വേണ്ടി സബ് കളക്ടര്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിത് ആയിരങ്ങളാണ്.

മൂന്നാര്‍ എഞ്ചനിയറിംങ്ങ് കോളേജില്‍ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കളും തിരുവനന്തപുരം സ്വദേശിയായ സിവില്‍ സര്‍വീസിന് പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് ഫീസ് അടയ്ക്കാന്‍ പണം ഇല്ലാത്തതിനാല്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണനെ സമീപിച്ചത്.

കോളേജ് ഫീസയക്കാന്‍ 15000 രൂപയും സിവില്‍ സര്‍വീസ് കോട്ടിംങ്ങ് ഫീസടയ്ക്കാന്‍ 6000 രൂപയുമാണ് വേണ്ടിയിരുന്നത്. പണം കണ്ടെത്താന്‍ മറ്റുവഴിയില്ലാത്തതിനാല്‍ കുട്ടികളുടെ നിസ്സഹായവസ്ഥ ഫേസ് ബുക്കിലൂടെ സബ് കളക്ടര്‍ അറിയിക്കുകയായിരുന്നു.

ഇതോടെ കുട്ടികള്‍ക്ക് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തി. തുടര്‍ന്ന് മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ ആര്‍ഡിഒ ഓഫീസിലേക്ക് വിളിച്ച് പണം കൈമാറുകയും ചെയ്തു. ശേഷം പണം നല്‍കിയ മുഴുവന്‍ പേര്‍ക്കും ഫേസ്ബുക്കിലൂടെ അദ്ദേഹം നന്ദി അറിയിച്ചു.

വീട്ടിലെ സാമ്പത്തിക സ്ഥിതി നിലച്ചതുമൂലം പഠനം നിര്‍ത്തേണ്ടവന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ തന്റെ പഠനകാലത്ത് കാണേണ്ടി വന്നിട്ടുണ്ട്. കഴിവുണ്ടെങ്കിലും അവര്‍ക്ക് സമൂഹത്തിന്റെ ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ കഴിയുന്നില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പഠിക്കണം. അവര്‍ പഠിച്ച് വളരണം അതാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version