ഇന്നുതന്നെ മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിയണം; തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്‌ളാറ്റ് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സബ് കളക്ടര്‍.

കൊച്ചി: മരടില്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയാനുള്ള സമയം നീട്ടിനല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്‌ളാറ്റ് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സബ് കളക്ടര്‍.

ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം നല്‍കില്ലെന്ന് നഗരസഭയും വ്യക്തമാക്കിയിരുന്നു. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലുമായുള്ളത് 326 അപ്പാര്‍ട്ട്‌മെന്റുകളാണ്. ഇതില്‍ 103 എണ്ണത്തില്‍ നിന്നുമാത്രമാണ് ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ സമയം ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ മേലുദ്യോഗസ്ഥരുമായി രാത്രി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

സമയപരിധി പാലിക്കണമെന്ന് തന്നെയായിരുന്നു ചിഫ് സെക്രട്ടറിയും കളക്ടറും വ്യക്തമാക്കിയത്. ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താല്‍കാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും.

Exit mobile version