മരണാസന്നയായിക്കിടന്ന പെണ്‍കുട്ടിയെ കാണാന്‍പോയ ഒറ്റക്കാരണത്താല്‍ ചാര്‍ത്തി കിട്ടിയ വലിയ പദവിയായിരുന്നു വിഐപി, 15 വര്‍ഷത്തിലേറെയായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു; പികെ ശ്രീമതി

കണ്ണൂര്‍: 15വര്‍ഷത്തിലേറെയായി ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു താനും കുടുംബവുമെന്ന് സിപിഎം നേതാവും മുന്മന്ത്രിയുമായ പികെ ശ്രീമതി. നിയമസഭയിലും പുറത്ത് വാര്‍ത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും എന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും ശ്രീമതി പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശ്രീമതി ഇക്കാര്യം തുറന്നുപറഞ്ഞത്. ആശുപത്രിയില്‍ മരണാസന്നയായിക്കിടന്ന ഒരു പെണ്‍കുട്ടിയെ കാണാന്‍ ഞങ്ങള്‍ നാലു മഹിളാ പ്രവര്‍ത്തകര്‍ പോയ ഒറ്റക്കാരണത്താല്‍ എനിക്ക് ചാര്‍ത്തി കിട്ടിയ വലിയ പദവി യായിരുന്നു വിഐപിയെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

അമ്മ ഞങ്ങളെ വിട്ടുപോയ ദിവസമാണിന്ന് . അച്ഛനേയും അമ്മയേയും ഓര്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല . എന്നാല്‍ ഇന്ന് കുറേ യേറെ നേരം അമ്മയേയും അച്ഛനേയും ധ്യാനിച്ചിരുന്നുപോയി. ഇന്നു C. B. I യുടെ V. I. P വാര്‍ത്ത കേള്‍ക്കാന്‍ രണ്ടുപേരുമില്ല. ആശുപത്രിയില്‍ മരണാസന്നയായിക്കിടന്ന ഒരു പെണ്‍കുട്ടിയെ കാണാന്‍ ഞങ്ങള്‍ നാലു മഹിളാ പ്രവര്‍ത്തകര്‍ പോയ ഒറ്റ ക്കാരണത്താല്‍ എനിക്ക് ചാര്‍ത്തി കിട്ടിയ വലിയ പദവി യായിരുന്നു ‘V. I. P’ …….
15 വര്‍ഷത്തിലേറെയായി ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനുംഎന്റെകുടുംബവും .നിയമസഭയിലും പുറത്ത് വാര്‍ത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും എന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. ഇനി ഇതൊന്നും ഓര്‍ത്തിട്ടും പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്നു നന്നായി അറിയാം.

Exit mobile version