പെട്ടിമുടിയിലെ നൊമ്പരക്കാഴ്ച: ധനുഷ്‌കയുടെ ‘കൂവിയെ’ ഏറ്റെടുക്കാന്‍ സന്നദ്ധനായി ഡോഗ് സ്‌ക്വാഡ് ട്രെയിനര്‍

കൊച്ചി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടുവയസുകാരി ധനുഷ്‌കയെ കണ്ടെത്തിയ വളര്‍ത്തുനായ കുവിയെ ഏറ്റെടുക്കാന്‍ തയ്യാറായി ജില്ലാ കെ 9 ഡോഗ് സ്‌ക്വാഡിലെ ട്രെയിനറും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍. ഏറ്റെടുത്ത് വളര്‍ത്താനുള്ള അനുമതിക്കായി അജിത് കലക്ടറെയും വനസംരക്ഷണ സമിതിയെയും സ്ഥലം എംപി യെയും സമീപിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്.

തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി 8ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തി പുഴയില്‍ നോക്കി നിര്‍ത്താതെ കരഞ്ഞ ചിത്രം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. കുവിയെ പോറ്റിവളര്‍ത്തിയവരില്‍ ധനുഷ്‌കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ജീവനോടെയുള്ളത്. വെള്ളിയാഴ്ചയാണ് പെട്ടിമുടി പുഴയില്‍ നിന്നും രണ്ടു വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുത്തത്.

പിന്നീട് കൂവിയെ തേടിയെത്തിയ അജിത്തിനോട് അവള്‍ ആഹാരമൊന്നും കഴിക്കാതെ എവിടയോ കിടക്കുന്നുണ്ട് എന്ന് സ്ഥലവാസികള്‍ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോള്‍ ഒരു ലയത്തിന് പുറകില്‍ അവശയായി കുവിയെ കണ്ടെത്തുകയായിരുന്നു. ആദ്യം ഭക്ഷണം കൊടുത്തപ്പോള്‍ അവള്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. നായ്ക്കളെ അത്യധികം ഇഷ്ടപ്പെടുന്ന അജിത്തിന്റെ സ്‌നേഹവാല്‍സ്യങ്ങള്‍ക്ക് മുന്നില്‍ പിന്നീട് കുവി വഴങ്ങുകയായിരുന്നു.

അതിനുശേഷം രണ്ടുമൂന്ന് ദിവസം കുവി അജിത്തിനെ വിട്ടുമാറിയില്ല. അവളെ അവിടെ ഉപേക്ഷിച്ചു പോരാന്‍ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി അധികൃതരെ സമീപിച്ചത്. അനുമതി ലഭിച്ചാല്‍ കുവിയെ വീട്ടില്‍ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത് ആലോചിക്കുന്നത്.

അപകടം നടന്ന പെട്ടിമുടിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ഗ്രാവല്‍ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയില്‍ മരച്ചില്ലകളില്‍ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളര്‍ത്തു നായ രാവിലെ മുതല്‍ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥര്‍ അവിടെ തിരച്ചില്‍ നടത്തുകയായിരുന്നു.

Exit mobile version