ജൂനിയർ ഡോക്ടർമാരുടെ ശമ്പളം വൈകുന്നു; ഇടപെട്ട് സർക്കാർ; നാളെ മുതൽ ശമ്പള വിതരണം

തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് ഒന്നര മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയിൽ സർക്കാർ ഇടപെടൽ. ജൂനിയർ ഡോക്ടർമാരുടെ തസ്തിക നിർണയിച്ച് ഉത്തരവായി. എൻഎച്ച്എം ഡോക്ടർമാരുടെ അതേ സേവന വ്യവസ്ഥകൾ ലഭിക്കുകയും ഒപ്പം ശമ്പളം നാളെ മുതൽ നൽകി തുടങ്ങാനും സർക്കാർ ഉത്തരവിറക്കി. ഇതോടെ ആയിരത്തോളം വരുന്ന ജൂനിയർ ഡോക്ടർമാർക്കാണ് ആശ്വാസമായിരിക്കുന്നത്.

ജോലി ഭാരത്തിനിടെ പ്രഖ്യാപിച്ച ശമ്പളം പോലും ലഭിക്കാതെ വന്നതോടെ ജൂനിയർ ഡോക്ടർമാരും പ്രതിസന്ധിയിലായിരുന്നു. തുടർന്ന് ഇവർ ഹൈക്കോടതിയെയും സമീപിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിർണയിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. പിന്നാലെയാണ് സർക്കാർ നടപടി.

40 ദിവസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ പിപിഇ കിറ്റ് ധരിച്ചുള്ള പ്രതിഷേധ വീഡിയോകളും ജൂനിയർ ഡോക്ടർമാർ പുറത്തുവിട്ടിരുന്നു. ഇതോടെ, വേതനം 42,000 രൂപയായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും സാലറി ലഭിക്കാതെ വന്നതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.

Exit mobile version