കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം; സഹായ ഹസ്തവുമായി പ്രവാസി വ്യവസായി ധനഞ്ജയ് ദത്താര്‍

കോഴിക്കോട്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയായ ഡോ. ധനഞ്ജയ് ദത്താര്‍. യുഎഇയിലെ അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ധനഞ്ജയ്. ഇവര്‍ക്കുവേണ്ടി 20 ലക്ഷം രൂപ നീക്കിവെക്കുമെന്നും ഈ ദുര്‍ഘട ഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നതായും അദ്ദേഹം പറയുന്നു.

ദത്താറിന്റെ വാക്കുകള്‍;

നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമാകും ഇതെന്ന് കരുതുന്നു. അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫിസറായ ദീപക് വസന്ത് സാഠേയും ഉള്‍പ്പെടുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫിസറായിരുന്നു. അതിനാല്‍ തന്നെ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം എനിക്ക് മനസ്സിലാക്കാന്‍ കഴിയും.

ജോലി നഷ്ടപ്പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെയും. ഇവരുടെ കുടുംബങ്ങള്‍ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നവരാണ്. അവരുടെ കുടുംബത്തെ ചെറിയ രീതിയിലെങ്കിലും സഹായിക്കാനാണ് ഈ തുക നല്‍കുന്നത്. സഹായം അര്‍ഹരായവരുടെ കൈകളില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാന്‍ എയര്‍ ഇന്ത്യ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

Exit mobile version