ഉത്ര കേസിൽ ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൂരജ് ഏകപ്രതി

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആയിരം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. കേസിൽ ഗാർഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കും. മുന്നൂറ് രേഖകളും 252 സാക്ഷികളും ഉൾപ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്.

കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടുത്തകാരൻ സുരേഷിനെ നേരത്തെ കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്‌കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകൾ വരെ അന്വേഷണ സംഘം നടത്തി. ക്രൈബ്രാഞ്ച് സംഘത്തെ സഹായിക്കാൻ വനം, ആരോഗ്യം വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരും ഉണ്ടായിരുന്നു.

സൂരജിന്റെ വീട്ടിൽ വെച്ചും സ്വന്തം വീട്ടിൽ വെച്ചും രണ്ട് പ്രാവശ്യമാണ് ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, കുറ്റപത്രത്തിൽ കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി പറയുന്നില്ല. രണ്ട് പ്രാവശ്യവും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഗുളികകൾ നൽകി മയക്കിയിരുന്നതായും കുറ്റപത്രത്തിൽ ഉണ്ട്.

അണലിയെ കൊണ്ട് കടിപ്പിച്ച് പരിക്കിന് ചികിത്സിക്കുന്നതിനിടയിലാണ് മേയ് ആറിന് മൂർഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. 82 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്. കൊട്ടാരക്കര റൂറൽ എസ്പി എസ് ഹരിശങ്കറിന്റെ മേൽ നോട്ടത്തിൽ ജില്ലാ ക്രൈബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്.

Exit mobile version