പെട്ടിമുടിയില്‍ മരിച്ചത് ആറ് വനംവകുപ്പ് ജീവനക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും,ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതും പരിഗണിക്കും; മന്ത്രി കെ രാജു

ഇടുക്കി; രാജമല പെട്ടിമുടി മണ്ണിടിച്ചിലില്‍ ആറ് വനംവകുപ്പ് താത്ക്കാലിക ജീവനക്കാര്‍ മരിച്ചുവെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു. മരിച്ച ആറ് വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകട സ്ഥലം സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ആദ്യഘട്ട സഹായം മാത്രമാണെന്നും പെട്ടിമുടിയും പെരിയവരൈ പാലവും സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.

അതേസമയം രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. 8 പേരുടെ മൃതദേഹം സമീപത്തെ അരുവിയില്‍ നിന്നാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെയാണ് വീണ്ടും തുടങ്ങിയത്.

Exit mobile version