മനാല്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഗര്‍ഭിണി, പ്രിയതമയെ യാത്രയാക്കി വേദനയോടെ തിരിച്ചെത്തിയപ്പോള്‍ കേട്ടത് ദുരന്ത വാര്‍ത്ത, വിമാനാപകടത്തില്‍ പൊലിഞ്ഞത് ഒറ്റയടിക്ക് രണ്ട് ജീവനുകള്‍

ദുബായ്: കോഴിക്കോട് സ്വദേശിനി മനാല്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ മറ്റൊരു ജീവന്റെ തുടിപ്പും ആ ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ വിമാനാപകടം രണ്ടുജീവനുകള്‍ ഒറ്റടിക്ക് തട്ടിയെടുത്തു. മനാലിനെ യാത്രയയ്ക്കുമ്പോള്‍ ഭര്‍ത്താവ് ആതിഫ് മുഹമ്മദും ഒരിക്കല്‍ പോലും കരുതിയില്ല തന്റെ കുഞ്ഞും പ്രിയതമയും അപകടത്തിലേക്കാണ് പോകുന്നതെന്ന്.

അബുദാബിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ആതിഫ് മുഹമ്മദിന്റെ അരികില്‍ നിന്ന് മനാല്‍ അപകടമുണ്ടായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയെ പിരിയുന്ന വിരഹദുഃഖത്തോടെ മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ പക്ഷേ, കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാര്‍ത്തയായിരുന്നു.

2019 ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. ഫെബ്രുവരിയില്‍ മനാല്‍ ഭര്‍ത്താവിന്റെ അരികിലെത്തി. ഏതാനും മാസങ്ങള്‍ക്ക് ശേഷം മനാല്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയുമെത്തി. പ്രസവമടുക്കുമ്പോള്‍ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫിന്റെയും ഉദ്ദേശ്യം.

അതിനിടെ ഓഗസ്റ്റ് 10ന് മുന്‍പ് സന്ദര്‍ശക വീസക്കാര്‍ യുഎഇയില്‍ നിന്ന് തിരിച്ചുപോകണമെന്ന നിയമമുള്ളതിനാലാണ് മനാല്‍ കഴിഞ്ഞ ദിവസം മടക്കയാത്ര നടത്തിയത്. ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീല്‍ പറയുന്നു.

Exit mobile version