മഴ കനത്തു; എറണാകുളത്ത് പഞ്ചായത്തുകളിലുൾപ്പടെ ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കും

കൊച്ചി: കനത്ത മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ഉണ്ടായ പ്രദേശങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ ഉള്ളവരെ മാറ്റിപ്പാർപ്പിക്കും.

അതേസമയം, ഇതിനകം എട്ട് ക്യാമ്പുകളിലായി 250 പേരെ മാറ്റി പാർപ്പിച്ചു. ഒരുലക്ഷം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. കൊവിഡ് കാരണം ക്യാമ്പുകളിൽ കഴിഞ തവണത്തെ പോലെ കൂടുതൽ പേരെ പാർപ്പിക്കാൻ കഴിയാത്തതും തിരിച്ചടിയാണ്. ഇതനുസരിച്ചുള്ള ക്രമീകരണം വരുത്തിയിട്ടുണ്ട്.

കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് താമസിക്കാൻ പ്രത്യേക കേന്ദ്രം ഒരുക്കും. ഭൂതത്താൻ കെട്ട് അണക്കെട്ടിലെ 15 ഷട്ടറുകൾ തുറന്നിരിക്കുകയാണ്. പെരിയാറിൽ വെള്ളം ഉയരുന്നതിനനുസരിച്ച് വെള്ളത്തിന്റെ ഒഴുക്ക് ക്രമപ്പെടുത്തും. സമീപ ജില്ലകളിലെ ഡാമുകളിലെ നില അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നേവി പോലീസ് ഫയർഫോഴ്‌സ് ദുരന്തനിവാരണ സേന അടക്കം എല്ലാവരേയും ചേർത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യ സമയത്ത് ഇവരുടെ സേവനം തേടുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version