പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ആലുവ മണപ്പുറം മുങ്ങി, കോവിഡ് പേടി കാരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ മടിച്ച് ജനങ്ങള്‍

ആലുവ: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതോടെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രളയ ഭീഷണി നിലനില്ക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു.

കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നിരുന്നു. അതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. അതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നു.

കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ 46 ദുരിതാശ്വാസ ക്വാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ചെല്ലാനത്തും വൈപ്പിനിലെ നായരമ്പലത്തും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടും കോവിഡ് ഭീതിമൂലം ആളുകള്‍ ക്യാമ്പുകളിലെത്താന്‍ മടിക്കുകയാണ്.

Exit mobile version