ബാങ്ക് ജീവനക്കാര്‍ക്ക് കൊവിഡ്; ബാങ്കുകളുടെ പ്രവൃത്തി സമയം കുറയ്ക്കണം, അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍

തിരുവനന്തപുരം: ബാങ്ക് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തണമെന്ന് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍. സംസ്ഥാനത്ത് നിലവില്‍ ഇരുപതിലധികം ബാങ്ക് ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ എണ്ണം കുറക്കുക, അദാലത്തുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നാണ് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്.

ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ പത്തു മണി മുതല്‍ രണ്ടു മണി വരെ ആക്കി കുറക്കുക. 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിക്കുക, കണ്ടെയ്ന്‍മെന്റ് സോണുകളിലെ ബാങ്കുകള്‍ അടച്ചിടുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജീവനക്കാര്‍ മറ്റു സഥലങ്ങളിലെ ബാങ്കുകളിലും ജോലിക്കെത്തേണ്ട നിര്‍ബന്ധിത സാഹചര്യമാണ് ഉള്ളത്.
അദാലത്തുകളും ഒറ്റ തവണ തീര്‍പ്പാക്കല്‍ നടപടികളും ആളുകള്‍ കൂടാന്‍ ഇടയാക്കുമെന്നും ഇതു നിര്‍ത്തി വെക്കണമെന്ന ആവശ്യവും ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്കും മുഖ്യമന്ത്രിക്കും സംഘടന കത്ത് അയച്ചിട്ടുണ്ട്.

Exit mobile version