കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ദേശീയ ജല കമ്മീഷൻ; ഭവാനി പുഴയോരത്തെ ജനങ്ങളെ ഒഴിപ്പിക്കണം; കണ്ണൂരിലും വയനാട്ടിലും മലപ്പുറത്തും ആശങ്ക

ന്യൂഡൽഹി: വീണ്ടും കേരളത്തെ ആശങ്കയിലാഴ്ത്തി ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പ്. കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മഴ തീവ്രമായ പശ്ചാത്തലത്തിൽ മുന്നിറിയിപ്പ് നൽകിയിരിക്കുന്നത്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്്. കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങൾക്കും മാഹിക്കും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കർണാടക വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയമുയർന്നിരിക്കുകയാണ്. കണ്ണൂർ കൂട്ടുപുഴ അതിർത്തിയിലെ ബാരാപോൾ പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇരിട്ടി വട്ട്യാന്തോട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.

വയനാട്ടിൽ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാൽ കോഴിക്കോട്-മലപ്പുറം ജില്ലകളിൽ ഒഴുകുന്ന ചാലിയാറിന്റേയും പൂനൂർ പുഴയുടെ തീരത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതർ അറിയിക്കുന്ന ഘട്ടത്തിൽ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടമാണുണ്ടായത്. കൊളത്തൂർ, പുലാമന്തോൾ,പാങ്ങ്, മൂർക്കനാട് പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്.

Exit mobile version