കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവവും വിട്ടു വീഴ്ചയും ഉണ്ടായി; അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം; ഇനിയെങ്കിലും ഒരേ മനസോടെ നീങ്ങണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനത്ത് അലംഭാവമുണ്ടായെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അലംഭാവവും വിട്ടുവീഴ്ചയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നല്ല മാതൃകയെന്ന് മഹാമാരിയെ നേരിടുമ്പോൾ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിരുന്നു എന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ നമ്മുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അത് രോഗം പടരുന്നതിന് ഇടയാക്കി.

മഹാമാരിയെ നിയന്ത്രിച്ച് നിർത്തുന്നതിന് ഏറ്റവും പ്രധാനം ക്വാറന്റൈനിൽ കഴിയേണ്ടവർ കൃത്യമായി കഴിയണമെന്നുള്ളതാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. ഒരു വിട്ടുവീഴ്ചയും ഇതിലുണ്ടാകരുത്. കുറച്ച് വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതിൽ മാറ്റം വരുത്തണം. കർക്കശ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ പ്രധാനമാണ്. ഈ മുൻകരുതൽ മുമ്പ് നല്ലരീതിയിൽ സ്വീകരിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓർക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു.

ഉത്തരവാദികളോരോരുത്തരും അത് ഓർക്കുന്നത് നല്ലതാണ്. ഇനിയെങ്കിലും ഇതിനെ തടയാൻ ഒരേ മനസോടെ നീങ്ങാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version