ഇനി ഞങ്ങളുമുണ്ട്; കോവിഡില്‍ ജോലി നഷ്ടമായതോടെ തൊഴിലുറപ്പ് ജോലിക്കെത്തി പുരുഷന്മാരും, തൂമ്പയുമായി പാടത്തും പറമ്പിലുമിറങ്ങി അതിജീവനത്തിന്റെ പോരാട്ടം

പുത്തന്‍വേലിക്കര: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. ആയിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് വൈറസ് ബാധിച്ചത്. വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയും മറ്റും നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ഡ്രൈവര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ലോട്ടറി വില്‍പനക്കാര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായതോടെ ജീവിക്കാനായി തൊഴിലുറപ്പു ജോലി ചെയ്യാനിറങ്ങിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയില്‍ 10 പുരുഷന്മാര്‍.

പഞ്ചായത്ത് ചെറുകടപ്പുറം 8-ാം വാര്‍ഡിലെ പുരുഷന്മാരാണു തങ്ങളുടെ വീട്ടിലെ നിത്യചെലവുകള്‍ക്കു പണം കണ്ടെത്താന്‍ തൂമ്പയുമായി പാടത്തും പറമ്പിലും ഇറങ്ങിയത്. സാധാരണ തൊഴിലുറപ്പു ജോലികളില്‍ സ്ത്രീകളാണു കൂടുതല്‍. കൂലി കുറവായതിനാല്‍ പുരുഷന്മാര്‍ ഈ രംഗത്തേക്ക് അധികം കടന്നു വരാറില്ല.

എന്നാല്‍ സ്ഥിരം തൊഴില്‍ നഷ്ടമായപ്പോള്‍ തൊഴിലുറപ്പു ജോലികള്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച് 10 പുരുഷന്മാര്‍ പഞ്ചായത്ത് അധികൃതരെ സമീപിക്കുകയായിരുന്നു. പഞ്ചായത്ത് ഇവര്‍ക്കു തൊഴില്‍ കാര്‍ഡ് ലഭ്യമാക്കി. തുടര്‍ന്നാണു സ്ത്രീകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ ഇറങ്ങിയത്.

291 രൂപയാണു ദിവസക്കൂലി. തൊഴിലുറപ്പു പദ്ധതി ജീവനക്കാരും മേട്രന്‍ തങ്കമണി അപ്പുവും വാര്‍ഡ് അംഗം കെ.സി.ജോയിയും ഇവര്‍ക്കു പിന്തുണയുമായി രംഗത്തുണ്ട്. പഞ്ചായത്തില്‍ കൃഷിയോഗ്യമായ സ്ഥലങ്ങള്‍ വൃത്തിയാക്കി നിലം ഒരുക്കുന്ന പ്രവര്‍ത്തനമാണു പുരുഷന്മാര്‍ നടത്തുന്നത്. നാട്ടുകാരുടെ വലിയ പിന്തുണയും ഇവര്‍ക്കുണ്ട്.

Exit mobile version