കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും;മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തും;എറണാകുളം കളക്ടര്‍

കൊച്ചി: കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റുമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. തൃക്കാക്കര വൃദ്ധസദനത്തില്‍ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൃദ്ധസദനത്തില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പാലിയേറ്റീവ് കെയര്‍ സ്പെഷ്യലിസ്റ്റ്, മുഴുവന്‍സമയം ആംബുലന്‍സ് സൗകര്യം, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും. 143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വ്യദ്ധസദനം പ്രായാധിക്യമുള്ളവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്ന ഇടമാണ്. ഇവിടെയുള്ള 90 പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവിടെ 43 അന്തേവാസികള്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപന കാലത്തിന് മുന്നേ മാസത്തില്‍ മൂന്ന് മരണം വരെ ഈ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൃക്കാക്കര വൃദ്ധസദനത്തില്‍ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൃദ്ധസദനത്തില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പാലിയേറ്റീവ് കെയര്‍ സ്പെഷ്യലിസ്റ്റ്, മുഴുവന്‍സമയം ആംബുലന്‍സ് സൗകര്യം, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കും.

കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങള്‍ക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. ഇവിടങ്ങളില്‍ പ്രത്യേക പെരുമാറ്റച്ചട്ടവും ഏര്‍പ്പെടുത്തും.

ഈ കേന്ദ്രങ്ങളില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്ത് പോകുവാന്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതി. ഇയാള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും കേന്ദ്രത്തിലെ മറ്റ് അന്തേ വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലാത്തതുമാണ്. വൃദ്ധസദനങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത് രോഗവ്യാപന സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയാകണം.

ട്രോളിംഗ് നിരോധന കാലയളവ് തീരുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം എത്തുവാന്‍. നിലവില്‍ ഇതര സംസ്ഥാന യാനങ്ങള്‍ക്ക് കേരളതീരത്ത് പ്രവര്‍ത്തനാനുമതി ഇല്ല . മത്സ്യ ബന്ധനമേഖലയുമായി ബന്ധപ്പെട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ സംസ്ഥാനതലത്തില്‍ തയ്യാറാകും.

ജില്ലയിലെ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്റെറുകളുടെ (എഫ്.എല്‍.ടി.സി) പ്രവര്‍ത്തനവും ഒരുക്കങ്ങളും മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഏഴ് എഫ്.എല്‍.ടി.സികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ എഫ്.എല്‍.ടി.സികളിലായി 6500 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

തീരപ്രദേശ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 4500 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സിവില്‍ സപ്ലെയ്‌സ് വകുപ്പിന് ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കി. കണ്ടക്കടവ്, ചെല്ലാനം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുറമേ ആവശ്യമെങ്കില്‍ മൊബൈല്‍ യൂണിറ്റുകളും കൊവിഡ് പരിശോധനക്കായി തയ്യാറാക്കും.

കൊവിഡ് രോഗവ്യാപന പരിശോധനകള്‍ ഐ.സി.എം.ആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് നടത്തുന്നത്. അടുത്തഘട്ടത്തില്‍ എല്ലാ പഞ്ചായത്തുകളിലും ആന്റിജന്‍ ടെസ്റ്റ് ആരംഭിക്കും. നിലവില്‍ രോഗലക്ഷണമുള്ളവര്‍ക്ക് പുറമേ രോഗിയുമായി പ്രാഥമിക സംബര്‍ക്കമുള്ളവരെയും ഹൈ റിസ്‌ക്ക് കോണ്‍ടാക്ട്സ് ഉളള എല്ലാവരെയും പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എഫ്.എല്‍.ടി.സി നടത്തിപ്പുകള്‍ക്കുമായി എല്ലാ പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നിശ്ചിത തുക ജില്ലാ ദുരന്തനിവാരണ അതോറിട്ടിയില്‍ നിന്നും നല്‍കും. പ്രസ്തുത തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിനായി ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കണം.

Exit mobile version