ഫൈസല്‍ ഫരീദിന് കുരുക്ക് മുറുകുന്നു: കേന്ദ്രം പാസ്‌പോര്‍ട്ട് റദ്ദാക്കി; യുഎഇ യാത്രാവിലക്കും ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു.

ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി. പാസ്പോര്‍ട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസല്‍ ഫരീദിന് യുഎഇ യാത്രാവിലക്കും ഏര്‍പ്പെടുത്തി. ഇതോടെ യുഎഇയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കടന്നു കളയാനുള്ള സാധ്യതയും അടഞ്ഞു.

ഇതോടെ ഫൈസലിനെ യുഎഇയില്‍ നിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തില്‍ ഇതിനുവേണ്ടിയുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിനുപിന്നാലെ ആരോപണം നിഷേധിച്ച് ഫൈസല്‍ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം ദുബായിലെ താമസസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. ഫൈസല്‍ ഫരീദിനെതിരേ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റര്‍പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

Exit mobile version