സ്മാർട്ട്‌ഫോണിന് വില പതിനായിരത്തിലേറെ, ഓഫറിൽ വെറും 799; ഓർഡർ നൽകിയ ബി.ടെക്ക്കാരിക്ക് നഷ്ടമായത് അരലക്ഷം! സംഭവം ഗുരുവായൂരിൽ

തൃശ്ശൂർ: സോഷ്യൽമീഡിയയെ വിശ്വസിച്ച് ഇമെയിൽ, ഫോൺ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ രണ്ടാമതൊന്നു ആലോചിക്കാതെ നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ ഗുരുവായൂരിലെ വിദ്യാസമ്പന്നയായ യുവതിക്ക് സംഭവിച്ചത് തന്നെ നിങ്ങളേയും തേടിയെത്താൻ അധികം താമസമില്ല. സോഷ്യൽമീഡിയയിൽ കണ്ട വൻവിലക്കിഴിവ് ഓഫർ വിശ്വസിച്ച് അഡ്രസും ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയ പെൺകുട്ടിക്ക് നഷ്ടമായത് അരലക്ഷം രൂപയാണ്. ബി.ടെക്ക് ബിരുദധാരിയായ യുവതിയെയാണ് സൈബർ കള്ളന്മാർ അനായാസം കബളിപ്പിച്ച് പണം തട്ടിയെടുത്തത്.

തട്ടിപ്പിനിരയായത് പോലും അറിയാതെ ഈ യുവതി താൻ ഓർഡർ ചെയ്ത ഫോണിനായി കാത്തിരുന്നുവെന്നതും ഓൺലൈൻ തട്ടിപ്പുവീരന്മാരുടെ സാമർഥ്യം വിളിച്ചോതുന്നതാണ്. ഫേസ്ബുക്കിൽ കണ്ട മൊബൈൽ ഫോണിന്റെ ഓഫർ പരസ്യം കണ്ടാണ് ഈ യുവതിയും വീണുപോയത്. 10,000 രൂപയിലധികം വില വരുന്ന സ്മാർട്ട് മൊബൈൽ ഫോൺ 799 രൂപയ്ക്കു കിട്ടുമെന്നും കൊവിഡ് ലോക്ക്ഡൗൺ വിലക്കിഴിവുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു സൈബർ തട്ടിപ്പ്. പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതി നേരെ എത്തിയത് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലാണ്. തുടർന്നു വിലാസവും ഫോൺ നമ്പറും നൽകി ഫോൺ തെരഞ്ഞെടുത്ത് 799 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകി.

പിന്നീട് പുതിയ മൊബൈൽ സ്വന്തം അഡ്രസിൽ ലഭിക്കുമെന്ന് കരുതി കാത്തിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ 50,000 രൂപയാണ് നഷ്ടപ്പെട്ടത്. എടിഎം പിൻ നമ്പറോ, വൺ ടൈം പാസ്‌വേർഡും (ഒടിപി) നൽകാത്തതിനാൽ തട്ടിപ്പ് ഒന്നുമായിരിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു യുവതി. പിന്നീട് പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടർന്നു ഗുരുവായൂർ പോലീസിനു പരാതി നൽകി.

തൃശ്ശൂർ സിറ്റി പോലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രമുഖ ഓൺലൈൻ വ്യാപാര വെബ് സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്‌സൈറ്റുകൾ വഴിയാണ് തട്ടിപ്പു നടത്തിയതെന്ന് ഇതോടെ തെളിഞ്ഞു. സമൂഹമാധ്യമങ്ങളിലെ പരസ്യചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താൽക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും. തുടർന്നു തിരഞ്ഞെടുത്ത വസ്തുക്കൾ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ ഫോൺ നമ്പർ, വിലാസം എന്നിവ കൈക്കലാക്കും. ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണിത്.

തട്ടിപ്പു സംഘങ്ങളുടെ പ്രവർത്തന രീതിയെ കുറിച്ച് തൃശ്ശൂർ പോലീസിന്റെ വാക്കുകളിങ്ങനെ:

സൈബർ തട്ടിപ്പുകാർ പ്രമുഖ ഓൺലൈൻ വിൽപ്പന വെബ്‌സൈറ്റുകളിലേതിനു സമാനമായ ദൃശ്യഭംഗിയോടെ താൽക്കാലിക വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നു. ഇത്തരം താൽക്കാലിക വെബ്‌സൈറ്റുകളിലൂടെ യഥാർത്ഥ വെബ്‌സൈറ്റിലേതെന്നു തോന്നിക്കുന്ന വിധത്തിൽ വമ്പൻ ഓഫറുകളും ഡിസ്‌കൌണ്ടുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താൽക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് പ്രവേശിക്കുന്നു. മൊബൈൽഫോൺ അല്ലെങ്കിൽ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ മൊബൈൽഫോൺ നമ്പർ, വിലാസം എന്നിവ കൈക്കലാക്കുന്നു.

തട്ടിപ്പുകാർ ഉപഭോക്താവിന്റെ മൊബൈൽഫോണിലേക്ക് അയച്ചുനൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉൽപ്പന്നം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ മൊബൈൽഫോണിലേക്ക് AnyDesk, Team Viewer പോലുള്ള ഷെയറിങ്ങ് ആപ്ലിക്കേഷനുകൾ വന്നുചേരുന്നു. ഇത്തരം ഷെയറിങ്ങ് ആപ്പുകൾ മൊബൈൽഫോണിൽ വന്നുചേർന്നാൽ (ഇൻസ്റ്റാൾ ആയാൽ) നമ്മുടെ അനുമതിയില്ലാതെ തന്നെ തട്ടിപ്പുകാർക്ക് മൊബൈൽഫോണിനെ വിദൂരതയിൽ നിന്നും നിയന്ത്രിക്കാനാകും. കൂടാതെ മൊബൈൽഫോണിൽ ലഭിക്കുന്ന സന്ദേശങ്ങളും, നിർദ്ദേശങ്ങളും അവർക്ക് കാണാനും ഉപയോഗിക്കാനുമാകും. (കമ്പ്യൂട്ടർ ഭാഷയിൽ ഇത്തരം തട്ടിപ്പുരീതികൾ Phishing ഫിഷിങ്ങ് എന്നറിയപ്പെടുന്നു). ഇതോടെ നമ്മുടെ ഫോണിൽ ലഭിക്കുന്ന ഒടിപി സന്ദേശങ്ങൾ അവർ വായിച്ചെടുക്കുകയും, ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇത് ഉപയുക്തമാക്കുകയും ചെയ്യും.

ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പണം നഷ്ടമായ ബിടെക് ബിരുദധാരിയായ യുവതിയുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും സൈബർ കുറ്റവാളികൾ പണം തട്ടിയെടുത്ത രീതിയെപ്പറ്റി സൈബർ സെൽ ഉദ്യോഗസ്ഥർ പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്തു. കൃത്യസമയത്ത് പരാതിക്കാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതുമൂലം, സൈബർകുറ്റവാളി ഉപയോഗിച്ച ബാങ്ക് എക്കൌണ്ട് കണ്ടെത്താനായി. ഇത്തരത്തിൽ എക്കൌണ്ടിൽ എത്തിച്ചേർന്ന പണം കുറ്റകൃത്യത്തിലൂടെ തട്ടിയെടുത്തതാണെന്ന് സിറ്റി കമ്മീഷണർ ബാങ്കിനെ അറിയിക്കുകയും പണം തടഞ്ഞുവെക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അതുമൂലം പണം നഷ്ടപ്പെട്ടയാൾക്ക് തിരിച്ചു ലഭിച്ചിട്ടുള്ളതാണ്.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:

പ്രമുഖ വിൽപ്പന സൈറ്റുകൾക്കു സമാനമായ പേരും ദൃശ്യങ്ങളുമടങ്ങിയ വ്യാജ വിൽപ്പന സൈറ്റുകളെക്കുറിച്ച് ബോധവാൻമാരുക. ഇത്തരം സൈറ്റുകളിലേക്ക് പ്രവേശിക്കാതിരിക്കുക. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്കുചെയ്യാതെ വെബ് വിലാസം വെബ് ബ്രൌസറിൽ നേരിട്ട് ടൈപ്പ് ചെയ്യുക. തട്ടിപ്പ് വെബ്‌സൈറ്റുകളുടെ പേരുകളിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ സൂക്ഷിച്ചു നോക്കിയാൽ വ്യത്യാസം മനസ്സിലാക്കാം. സമൂഹമാധ്യമങ്ങളിൽ കാണുന്ന അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ സൈബർ കുറ്റവാളികൾ മുൻകൂട്ടി നിശ്ചയിച്ച ഉറവിടങ്ങളിലേക്ക് ഉപഭോക്താവിനെ കൊണ്ടുചെന്നെത്തിക്കുകയും അതുവഴി പണം, ഡാറ്റ മുതലായവ നഷ്ടമാകുകയും ചെയ്യും.

മറ്റൊരാളുടെ നിർദ്ദേശപ്രകാരം ഒരിക്കലും ഷെയറിങ്ങ് ആപ്ലിക്കേഷനുകൾ ഫോണുകളിലോ, കമ്പ്യൂട്ടറുകളിലോ ഇൻസ്റ്റാൾ ചെയ്യരുത്. വിശ്വസനീയമായ ഓൺലൈൻ വിൽപ്പന സൈറ്റുകളിൽ നിന്നു മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക.

എന്താണ് ഫിഷിങ്ങ് (phishing) ?
ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. ഹാക്കർമാർ ഏതെങ്കിലും ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് ഒരു വ്യാജ ഒരു വെബ് പേജ് നിർമ്മിക്കുന്നു. യഥാർത്ഥം എന്ന് തോന്നിക്കുന്ന അത്തരം വെബ്‌സൈറ്റിൽ ഇരയാകുന്ന വ്യക്തി അയാളുടെ വിവരങ്ങൾ അറിഞ്ഞോ അറിയാതെയോ നൽകുന്നു. ഇതിൽ നൽകുന്ന പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും മോഷ്ടിക്കുന്നു.

Exit mobile version