തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ്, രോഗത്തിന്റെ ഉറവിടം വ്യക്തമല്ല, മഠത്തിലെ 35 അംഗങ്ങള്‍ ക്വാറന്റീനില്‍

പത്തനംതിട്ട: തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ. ഇരുവരും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്.

ഒരാള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ കന്യാസ്ത്രീ കമ്മ്യൂണിറ്റി വാര്‍ഡിലാണ് സേവനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരില്‍ ഒരാള്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.

പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും കോവിഡ് പോസിറ്റീവായത്. ഇവര്‍ താമസിക്കുന്ന മഠത്തില്‍ 35 അംഗങ്ങളാണുള്ളത്. രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മഠം അടച്ചതായി അധികൃതര്‍ അറിയിച്ചു.

മഠത്തിലുണ്ടായിരുന്ന 35 പേരും ക്വാറന്റൈനിലാണ്. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 52 പേരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. നഗരസഭയിലെ ഏതാനും വാര്‍ഡുകളെ കണ്ടെയ്‌ന്മെന്റ് സോണുകളാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version