പൂന്തുറയിൽ ക്വിക്ക് റെസ്‌പോൺസ് ടീം; 24 മണിക്കൂറും സേവനം; ചികിത്സ നിഷേധിക്കരുതെന്ന് നിർദേശം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പൂന്തുറ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീം. തഹസിൽദാറിനും ഇൻസിഡന്റ് കമാൻഡർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സംഘം 24 മണിക്കൂർ പ്രവർത്തിക്കുമെന്നും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയിൽനിന്നും ഓരോ ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. പ്രദേശത്തുള്ള ആശുപത്രികൾ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ലെന്നും കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

മൊബൈൽ മാവേലി സ്റ്റോർ, മൊബൈൽ എടിഎം എന്നിവ രാവിലെ പത്തു മണി മുതൽ അഞ്ചു വരെ ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുമെന്നും പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതു കൂടാതെ പൂന്തുറ പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോലീസ് സുരക്ഷ നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയതായും കളക്ടർ പറഞ്ഞു.

Exit mobile version