കോഴിക്കറി വിളമ്പിയത് തികഞ്ഞില്ല: വീട്ടുകാരോട് പിണങ്ങിയ യുവാവ് പുഴയില്‍ ചാടി

തൃശൂര്‍: കോഴിക്കറി വിളമ്പിയത് കുറഞ്ഞുപോയതിന് വീട്ടുകാരോട് വഴക്കിട്ട് യുവാവ് പുഴയില്‍ ചാടി. തൃശൂര്‍ പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

കമ്പനിപ്പടി വിജിത് (അമല്‍ജിത്ത് 22) ആണ് കോഴിക്കറി കുറഞ്ഞുപോയതിന് പുഴയില്‍ ചാടിയത്. ഭാരതപ്പുഴയില്‍ തിരച്ചില്‍ നടക്കുന്നതിനിടെ വിജിത്ത് പാതിരാത്രി വീട്ടിലെത്തുകയും ചെയ്തു. കാണാതായെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.

കോഴിക്കറി വിളമ്പിയതു മതിയാകാത്തതിനാല്‍ ചൊവ്വാഴ്ച രണ്ടുമണിയോടെ വീട്ടുകാരോടു വഴക്കിട്ടു സുഹൃത്തിനൊപ്പം പുഴക്കരയിലെത്തിയ വിജിത് പുഴയില്‍ ചാടുകയായിരുന്നു. എന്നാല്‍ ഏറെ നേരമായിട്ടും വിജിത് തിരിച്ചു കയറാതായതോടെ
സുഹൃത്ത് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും അഗ്നി രക്ഷാസേനയും രാത്രിയോളം തിരച്ചില്‍ ആരംഭിച്ചിരുന്നു.

കുറേ ദൂരം നീന്തിയപ്പോള്‍ തളര്‍ന്ന് ഒഴുക്കില്‍പ്പെട്ടു എന്നും മുങ്ങാതിരിക്കാന്‍ ഒഴുക്കിനൊത്തു നീന്തി എന്നും വിജിത് പറഞ്ഞു. ഒന്നര കിലോമീറ്ററിനപ്പുറത്ത് കയറംപാറയ്ക്കു സമീപം ഒരു പാറയില്‍ പിടിച്ചു കയറി. മണിക്കൂറുകളോളം അബോധാവസ്ഥയില്‍ കിടക്കുകയും പാതി രാത്രിയോടെ പുഴക്കരയിലൂടെ നടന്ന് വീട്ടിലെത്തുകയായിരുന്നെന്ന് വിജിത്ത് പറഞ്ഞു.

Exit mobile version