ഇനിയും പറയാത്ത ‘മഹാ രഹസ്യങ്ങള്‍’ ദൈവത്തെ സാക്ഷി നിര്‍ത്തി അങ്ങ് പറഞ്ഞു തുടങ്ങൂ, കേരളം കേള്‍ക്കട്ടെ; ഉമ്മന്‍ചാണ്ടിക്ക് ചുട്ടമറുപടിയുമായി എഎ റഹീം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ആരോപണ വിധേയരായ വിവാദമായ സോളാര്‍ കേസും തമ്മില്‍ താരതമ്യം ചെയ്ത് കൊണ്ടുള്ള വാര്‍ത്തകളാണ് ഇന്ന് ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വ്യാജപ്രചരണങ്ങള്‍ മുഖ്യമന്ത്രി ഇന്നലത്തെ പത്രസമ്മേളനത്തോടുകൂടിതന്നെ പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായതോടെ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. സോളാര്‍ കേസ് ഓര്‍ത്ത് പോകുന്നു എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം.

പണ്ട് ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തെ സാക്ഷി നിര്‍ത്തി ഒരാള്‍ ഇന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന് എഎ റഹീം ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് ‘മനസ്സക്ഷിയുടെ കോടതിയില്‍’വിട്ടിട്ട് പോയ ഇനിയും പറയാത്ത ‘മഹാ രഹസ്യങ്ങള്‍’ ദൈവസാക്ഷ്യത്തില്‍ പറഞ്ഞു തുടങ്ങൂ, കേരളം കേള്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ട് ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തെ സാക്ഷി നിര്‍ത്തി ഒരാള്‍ ഇന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്…

പറയൂ സാര്‍ ഇനിയെങ്കിലും,
ആലുവാ ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ഒരു കൊലക്കേസ് പ്രതിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്തായിരുന്നു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച?
ഇതുവരെ പറയാത്ത ആ രഹസ്യം ഇനി ദൈവത്തെ സാക്ഷി നിര്‍ത്തി അങ്ങ് പറയൂ…

മല്ലേലില്‍ ശ്രീധരന്‍ നായര്‍ കോടതിയില്‍ കൊടുത്ത രഹസ്യ മൊഴി ഇപ്പോഴും ഉണ്ട്.
അതില്‍ പറഞ്ഞത്, താങ്കളോട് ചോദിച്ചതിന് ശേഷമാണ് സോളാര്‍ പ്രതിക്ക് പണം കൊടുത്തത് എന്നാണ്. ദൈവത്തെ സാക്ഷി നിര്‍ത്തി പറയൂ ആ രഹസ്യ മൊഴിയിലെ സത്യം.

ഒരു രാത്രി മുഴുവന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടയ്ക്കാതെ ഉണര്‍ന്നിരുന്നു പണിയെടുത്തത് ഓര്‍മ്മയുണ്ടോ?
താങ്കളുടെ വീട്ടില്‍ ജോലി ചെയ്ത ഒരു പോലീസുകാരന്റെ ഫോണ്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അന്ന് രാത്രി മുഴുവന്‍
എ ജിയുടെ ഓഫീസ്.

ദൈവത്തെ സാക്ഷി നിര്‍ത്തി പറയൂ…
എന്തായിരുന്നു ഒരു സാധാ പോലീസുകാരന്റെ ഫോണ്‍ രേഖ പുറത്തു വന്നാല്‍ താങ്കളുടെ സര്‍ക്കാരിന് കുഴപ്പം?
സംസ്ഥാനത്തിന്റെ പൊതുവായ ഏത് താല്പര്യം മുന്‍ നിര്‍ത്തിയായിരുന്നു അന്ന് താങ്കള്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചത്?

പറയൂ ദൈവത്തെ സാക്ഷി നിര്‍ത്തി പറയൂ….

അന്ന് ‘മനസ്സക്ഷിയുടെ കോടതിയില്‍’വിട്ടിട്ട് പോയ ഇനിയും പറയാത്ത
‘മഹാ രഹസ്യങ്ങള്‍’ ദൈവസാക്ഷ്യത്തില്‍ പറഞ്ഞു തുടങ്ങൂ… കേരളം കേള്‍ക്കട്ടെ..

Exit mobile version