നിരീക്ഷണ കേന്ദ്രത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയയാള്‍ക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു; മദ്യം എത്തിച്ച് നല്‍കിയവര്‍ക്ക് ക്വാറന്റൈന്‍

അടൂര്‍: നിരീക്ഷണകേന്ദ്രത്തില്‍ ഇരിക്കെ കൊവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മദ്യം എത്തിച്ച് നല്‍കിയ സുഹൃത്തുക്കളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിക്കാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുകയാണ്. കയറില്‍ കെട്ടിത്തൂക്കിയാണ് ഇയാള്‍ക്ക് സുഹൃത്തുക്കള്‍ മദ്യം എത്തിച്ചത്.

ഇവര്‍ക്കും വൈറസ് ബാധയേറ്റിട്ടുണ്ടാകാം എന്ന ആശങ്കയെ തുടര്‍ന്നാണ് ഇവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം ദുബായിയില്‍ നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയും ചെയ്തു. ഒടുവില്‍ ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാക്കുകയാണ്. ശനിയാഴ്ചയാണ് പരിശോധനാഫലം എത്തിയത്.

നിരീക്ഷണ കേന്ദ്രത്തിനടുത്ത് ബൈക്കില്‍ വന്ന രണ്ടുപേര്‍, കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറില്‍ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളില്‍ മദ്യം വെച്ച് മുകളിലേയ്ക്ക് നല്‍കുകയായിരുന്നു. മദ്യം നല്‍കിയത് കിളിവയല്‍, കുളക്കട സ്വദേശികളാണെന്ന് വിവരം ലഭിച്ച അടൂര്‍ എസ്‌ഐ ശ്രീജിത്ത്, ഒരാളുടെ വീട്ടിലെത്തിയും മറ്റെയാളെ ഫോണില്‍ വിളിച്ചും നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Exit mobile version