കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ്; ഇന്ന് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് ആലപ്പുഴയില്‍; ആശങ്ക

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്കാണ് രണ്ടുദിവസത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കുടുംബത്തിലെ 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എട്ടും, ഒന്‍പതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അടക്കമാണ് കുടുംബത്തില്‍ വൈറസ് സ്ഥിരീകരിച്ചത്. അതെസമയം വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.

രണ്ട് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിലെ സമ്പര്‍ക്ക രോഗികളുടെ എണ്ണം 18 ആയിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ ഉറവിടം വ്യക്തമാകാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യവ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കായംകുളം മാര്‍ക്കറ്റും നഗരസഭയിലെ എല്ലാ വാര്‍ഡുകളും അടച്ചു. തെക്കേക്കര പഞ്ചായത്തും കണ്ടെയിന്മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്.

Exit mobile version