ജോസ് നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ തിരിച്ചെടുക്കാം, യുഡിഎഫ് ദുര്‍ബലമാണെന്ന വാദം തെറ്റാണെന്ന് പിജെ ജോസഫ്

കോട്ടയം: ജോസ് നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ വീണ്ടും തിരിച്ചെടുക്കാമെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് നിന്നും പത്തനംതിട്ടയില്‍ നിന്നും ജോസ് ഗ്രൂപ്പില്‍ നിന്ന് ഇന്നും കുറേ പേര്‍ രാജി വയ്ക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസിന് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ല. യു.ഡി.എഫ് ദുര്‍ബലമാണെന്ന വാദം തെറ്റാണ്. ജോസ് കോട്ടയത്ത് ധാരണ ഉണ്ടായിരുന്നു എന്ന് തുറന്ന് പറയണമെന്നും ജോസ് എങ്ങോട്ട് തിരിയുമെന്ന് പറയാന്‍ കഴിയില്ലെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ജോസ് പുറത്ത് പോയത് വേറെ ചില ധാരണകള്‍ക്ക് വേണ്ടിയാണെന്നും ജോസഫ് പറഞ്ഞു. അതേസമയം, യു.ഡി.എഫുമായി ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ സാങ്കേതികമായ തിരുത്തല്‍ മാത്രമെന്നും രാഷ്ട്രീയമായല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

രമേശ് ചെന്നിത്തല നടത്തിയത് കേവലം സാങ്കേതിക പ്രതികരണം മാത്രം. രാഷ്ട്രീയമായി അതില്‍ ഒന്നുമില്ല. പാര്‍ട്ടിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും യു.ഡി.എഫുമായി ഒരു ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കോട്ടയത്ത് വ്യക്തമാക്കി.

Exit mobile version