ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു: പണം തട്ടുകയായിരുന്നു ലക്ഷ്യം; ഐജി

കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാന്‍ സംഘം പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടതായും ഷംനയില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വിജയ് സാക്കറെ പറഞ്ഞു.

ഹാരിസ്, റഫീഖ്, ഷെരിഫ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴു പേരെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും ഐജി അറിയിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയില്‍ നിന്നാണ് സംഘത്തിന് സിനിമാ താരങ്ങളുടെ നമ്പര്‍ ലഭിച്ചതെന്നും അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും ഐ.ജി പറഞ്ഞു. സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നമ്പര്‍ സംഘടിപ്പിച്ചു. സംഘം സ്വര്‍ണത്തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സ്വര്‍ണ്ണ കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികള്‍ ഷംനയെ സമീപിച്ചതെന്നും ഐ.ജി പറഞ്ഞു.

അതേസമയം, കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പൊലീസ് മൊഴികള്‍ രേഖപ്പെടുത്തിയത്.

Exit mobile version