ഷംനയും ഷരീഫും പ്രണയത്തിലായിരുന്നു, നിരന്തരം ഫോണ്‍ വിളിച്ചിരുന്നു: വിവാഹം മുടങ്ങിയപ്പോള്‍ നടി പരാതി നല്‍കുകയായിരുന്നു; പ്രതികളുടെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിം പ്രതി ഷരീഫുമായി പ്രണയത്തിലായിരുന്നുവെന്നും നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായും പ്രതികളുടെ വെളിപ്പെടുത്തല്‍. ഷംന വിളിച്ചത് കൊണ്ടാണ് പോയതെന്നും പണം അവശ്യപ്പെട്ടിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞു.

പ്രതി ഷരീഫ് അന്‍വര്‍ അലി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ആള്‍മാറാട്ടം നടത്തിയത്. അന്‍വര്‍ അലി എന്ന ഷരീഫ് ഷംനയുമായി അടുപ്പത്തിലായിരുന്നു. ഷരീഫ് ആവശ്യപ്പെട്ടത് പ്രകാരമാണ് തങ്ങള്‍ ഷംനയുടെ വീട്ടില്‍ പോയത്. വിവാഹം മുടക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കല്യാണം നടക്കാതെ വന്നപ്പോള്‍ ഷംന പരാതി നല്‍കുകയായിരുന്നുവെന്നും പ്രതികള്‍ കൂട്ടിച്ചേര്‍ത്തു.

കല്യാണം ഉറപ്പിച്ചതിന് ശേഷം അഞ്ച് ദിവസം പ്രതികളില്‍ ഒരാളുമായി സംസാരിച്ചിരുന്നുവെന്ന് നടി ഷംന ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. അന്‍വര്‍ അലി എന്ന വ്യക്തിയുമായാണ് സംസാരിച്ചിരുന്നതെന്നാണ് ഷംന പറഞ്ഞത്. എന്നാല്‍ ഷരീഫ് എന്ന വ്യക്തിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഇത്. ഷരീഫ് നിലവില്‍ ഒളിവിലാണ്.

അതേസമയം, പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ അവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version