സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കണം; മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഐഎംഎ ഇക്കാര്യം ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നടത്തണം. സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികിത്സ ലഭ്യമാക്കണം. കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികിത്സ കൂടി ഉറപ്പാക്കണമെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. അതെസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 27ന് മരിച്ച ഇദ്ദേഹത്തിന് മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ പത്താം ദിവസവും നൂറിലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 2057 പേരാണ് ചികിത്സയിലുള്ളത്.

Exit mobile version