പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യവും, ഉത്രയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: കൊല്ലം അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത്. പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം ലഭിച്ചു. ഉത്രയ്ക്ക് ഉറക്ക് ഗുളിക നല്‍കിയതായി സൂരജ് പോലീസിന് മൊഴി നല്‍കിയിരുന്നു.

തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പരിശോധന സംബന്ധിച്ച നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്. ഉത്രയുടെ മരണത്തിന് പിന്നാലെ പാമ്പിനെ കൊണ്ട് കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക ഉത്രയ്ക്ക് നല്കിയതായി ഭര്‍ത്താവ് സൂരജ് മൊഴി നല്കിയിരുന്നു.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറില്‍ കലക്കി നല്‍കിയതായാണ് സൂരജ് പോലീസിന് മൊഴി നല്കിയത്. മൊഴി സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച പരിശോധന റിപ്പോര്‍ട്ട്.

പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടു. ഉത്രയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. കഴിഞ്ഞ മേയ് 6ന് രാത്രിയിലാണ് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. പണവും സ്വത്തുക്കളും തട്ടിയെടുക്കാന്‍ ഭര്‍ത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version