ജോസ് കെ മാണി വിഭാഗം ബിജെപിക്ക് പിന്നാലെ; രണ്ടു മാസമായി ചര്‍ച്ച നടക്കുന്നു; ആരോപണവുമായി പിസി ജോര്‍ജ്ജ്

കോട്ടയം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ബിജെപിക്ക് പിന്നാലെയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. രണ്ടു മാസമായി ബിജെപിയുടെ പുറകേ നടക്കുകയാണ് ജോസ് കെ. മാണി. അവിടെ കയറി എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണു ജോസ് കെ മാണിയുടെ ആഗ്രഹം എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ഡല്‍ഹിയില്‍ പോയി ബിജെപി നേതാക്കളെ ജോസ് നേരത്തേ കണ്ടിരുന്നുവെന്നും ആ അഹങ്കാരം വച്ചാണ് യുഡിഎഫില്‍ ഈ വഴക്കുണ്ടാക്കിയതെന്നും പിസി ജോര്‍ജ് ആരോപിച്ചു. യുഡിഎഫില്‍നിന്ന് ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറു ശതമാനവും ശരിയാണ്. കെഎം മാണിയുടെ മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ മാണി. സ്വന്തം അപ്പനോടു പോലും നീതി പുലര്‍ത്താത്ത ആളെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതു നന്നായി. വൈകിയ വേളയിലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിനു വിവരമുണ്ടായതില്‍ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന യുഡിഎഫ് ആവശ്യം നിരാകരിചതിനെ തുടര്‍ന്നാണ് ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്.

Exit mobile version