ബാര്‍ബര്‍ ഷോപ്പുകളിലെ മുടി ശേഖരിച്ച് വളമാക്കി മാറ്റും, തെങ്ങ്, പച്ചക്കറി എന്നിവയുടെ വളര്‍ച്ചയ്ക്ക് നല്ലതെന്ന് അധികൃതര്‍

കോട്ടയം: ബാര്‍ബര്‍ ഷോപ്പുകളിലെ മുടി ശേഖരിച്ച് വളമാക്കി മാറ്റും. മുടി വളമാക്കിമാറ്റുന്നതിന് കടയുടമകളുടെ സംഘടനയും ഒരു കമ്പനിയും ധാരണയിലെത്തി. സംസ്‌കരിക്കുന്ന മുടിയുടെ അത്രയും വളം കിട്ടുമെന്നും ദ്രവരൂപത്തിലും പൊടിയായും വളം മാറ്റാമെന്നും അധികൃതര്‍ പറയുന്നു.

കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ തിരൂരങ്ങാടിയിലെ ഒരു സ്ഥാപനവുമായാണ് കരാര്‍ ഒപ്പിട്ടത്. ഒരു വര്‍ഷംമുമ്പ് ധാരണയായിരുന്നെങ്കിലും ഇപ്പോഴാണ് പ്രവര്‍ത്തനം പൂര്‍ണതോതിലേക്ക് പോകുന്നത്.
സംഘടനയില്‍ 30,000 ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ ജീവനക്കാരാണുള്ളത്.

മുടി ശേഖരിക്കുന്നതിനായി കമ്പനി ഓരോ സ്ഥാപനത്തിലേക്കും സഞ്ചി നല്‍കും. കട ഉടമകള്‍ ഇതില്‍ മുടി ശേഖരിച്ചുവെക്കണം. കൈയുറ ധരിച്ചുവേണം ചെയ്യാന്‍. സുരക്ഷാമാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒരു ജില്ലയില്‍ ഒരു ടോറസില്‍ കൊള്ളാവുന്നത്ര മുടിയാകുമ്പോള്‍ കമ്പനി അത് കൊണ്ടുപോകും.

മുടി സംസ്‌കരിച്ചുണ്ടാക്കിയ വളം തെങ്ങ്, പച്ചക്കറി എന്നിവയ്ക്ക് ഉപയോഗിച്ചുനോക്കിയെന്നും ഗുണമുണ്ടെന്നും കരാറുകാരായ തിരൂരങ്ങാടി മൈക്രോബ്‌സ് അധികൃതര്‍ പറഞ്ഞു. കടകളിലെ കസേരകളുടെ എണ്ണപ്രകാരമാണ് തുക നിശ്ചയിച്ചതെന്ന് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എന്‍. ശശികുമാര്‍ പറഞ്ഞു.

ഒരു കസേരയുള്ളിടത്ത് 150 രൂപ മാസം കമ്പനിക്ക് നല്‍കണം. നേരത്തേ കിലോഗ്രാമിന് 30 രൂപ നിരക്കില്‍ മുടി സംസ്‌കരിക്കാന്‍ ഏജന്‍സികള്‍ കൊണ്ടുപോയിരുന്നു. പക്ഷേ, പലപ്പോഴും ഇവ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.

Exit mobile version