താനുണ്ടാക്കിയ സിനിമ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ, ലിജോയെ വിമര്‍ശിച്ച് നിര്‍മ്മാതാവ്

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. താനുണ്ടാക്കിയ സിനിമ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന് താന്‍ തീരുമാനിക്കും എന്നായിരുന്നു ലിജോ തുറന്നുപറഞ്ഞത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ചേംബര്‍ ഭാരവാഹിയും നിര്‍മാതാവുമായ അനില്‍ തോമസ്. സിനിമയുടെ സൃഷ്ടാവ് നിര്‍മാതാവാണെന്ന് അനില്‍ തോമസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനില്‍ ലിജോയെ വിമര്‍ശിച്ചത്.

ഞങ്ങള്‍ക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മള്‍ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്ര്യമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മാതാവാണെന്നും അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരമെന്നും അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനില്‍ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍ക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മള്‍ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്ര്യമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം.

നമ്മള്‍ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ആളുകള്‍, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങള്‍..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാര്‍സിസ്റ്റുകള്‍ പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ…ഈ പരീക്ഷണ സമയത്ത് ജീവിക്കാന്‍ ശ്രമിക്കു…കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും
ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്. സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും.
അങ്ങോട്ട് നല്‍കുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ. പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്. കണ്ണടയ്ക്കുന്ന സമയത്തിനുള്ളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്,ഞങ്ങള്‍ ബിസിനസുകാരാണ്, ഞങ്ങളുടെ മുന്‍ഗണനകള്‍ എല്ലാറ്റിനുമുപരിയായി വരുന്നു …
അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?’-അനില്‍ കുറിച്ചു.

Exit mobile version