ആദ്യവിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാമതും വിവാഹം

വെമ്പായം(തിരുവനന്തപുരം): തിരുവനന്തപുരത്ത് യുവതിയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയത്‌നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാദേവനെ (23) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവായ തിരുവല്ലം പാച്ചല്ലൂർ കുമിളി ലെയ്‌നിൽ വത്സലാഭവനിൽ പ്രദീപ് (രാജേഷ് കുമാർ-32) നെ പോലീസ് അറസ്റ്റുചെയ്തത്.

ഭാര്യയും കുട്ടികളുമുള്ള പ്രദീപ് ആ വിവാഹ ബന്ധം വേർപ്പെടുത്താതെയാണ് ആര്യയെ വിവാഹം ചെയ്തത്. പിന്നീട് ആര്യയെ വിവാഹം കഴിച്ചതിനുശേഷം ആദ്യ ഭാര്യയുടെ പേരിൽ പ്രദീപും ആര്യയും സ്ഥിരമായി വഴക്കിട്ടിരുന്നു. കുറച്ചുനാളായി ആര്യയും ഇരട്ടകളായ മക്കളും ആര്യയുടെ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ മൂന്ന് ആഴ്ച മുമ്പ് രാത്രിയിൽ പ്രദീപ് ആര്യയുടെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. നിരന്തരം ഫോണിൽകൂടി പണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.

ബുധനാഴ്ച രാത്രി 11മണിയോടെ ആര്യയുടെ കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കുമ്പോഴാണ് അവശനിലയിൽ ആര്യയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, നിയമപരമായി ഒരു വിവാഹബന്ധം നിൽക്കുമ്പോൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രദീപിനെ അറസ്റ്റു ചെയ്തത്. മെഡിക്കൽ കോളേജിൽ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. മക്കൾ: ഹർഷൻ, ഹർഷിത് (ഒരു വയസ്സ് ).

Exit mobile version