കടുത്ത ചുമയും പനിയും, വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു, ചികിത്സ കിട്ടാന്‍ വൈകിയെന്ന് ബന്ധുക്കള്‍

കോട്ടയം: വിദേശത്തുനിന്നെത്തിയതിന് പിന്നാലെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. 39 വയസായിരുന്നു. മഞ്ജുനാഥിന് നാട്ടിലെത്തിയതോടെ പനിയും ചുമയും അനുഭവപ്പെട്ടിരുന്നെങ്കിലും വീട്ടില്‍ തന്നെ കഴിയാനായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഒരാഴ്ച മുമ്പാണ് മഞ്ജുനാഥ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കടുത്ത ചുമയും പനിയും അനുഭപ്പെട്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചിരുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു പരിശോധനയ്ക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍, ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും മഞ്ജുനാഥ് അവശനിലയായി. രണ്ട് ദിവസമായി അസുഖം മൂര്‍ച്ഛിച്ചതോടെയാണ് യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവശ നിലയിലായ
മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് എത്തിച്ചത്.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ മരണത്തിന് പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ചികിത്സ വൈകിച്ചതിനാലാണ് മരണം സംഭവിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് വിശദീകരണം.

Exit mobile version