കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും; നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പോലീസിനെ അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണിക്ക് ശേഷമുള്ള വാഹനനിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പോലീസിനെ അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 6187 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്നും ക്വാറന്റൈന്‍ ലംഘിച്ചതിന് 11 പേര്‍ക്കെതിരെ കേസെടുത്തവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ടെയ്ന്‍മെന്റ് മേഖലകളലില്‍ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ബാരിക്കേഡ് സ്ഥാപിക്കും. ഇവിടങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും. രാത്രി ഒന്‍പത് മണിക്ക് ശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടകള്‍, ചന്തകള്‍, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാന്‍ അനുവദിക്കില്ല. കൂട്ടം കൂടിയാല്‍ ഉടമയ്‌ക്കെതിരെയും കൂട്ടം കൂടിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടയില്‍ കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ, സ്ഥാപനം അണുവിമുക്തമാക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരുടെ ഫോട്ടോ എടുത്ത് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version