മരിച്ച 28കാരനായ എക്‌സൈസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചത് എവിടെ നിന്ന്, ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. പടിയൂര്‍ സ്വദേശി സുനില്‍കുമാര്‍ (28) ഇന്ന് രാവിലെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവത്തത് ആരോഗ്യവകുപ്പ് അധികൃതരെ വലയ്ക്കുന്നു. ഇദ്ദേഹം കര്‍ണാടക മേഖലയില്‍നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ വെച്ചോ പ്രതിയില്‍നിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എക്‌സൈസ് ഉദ്യോഗസ്ഥന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂന്‍ എക്‌സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ 25 ബന്ധുക്കളും ഉള്‍പ്പെടുന്നു. മൂന്ന് ദിവസം മുമ്പാണ് സുനില്‍കുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ കണ്ടുതുടങ്ങി. ആരോഗ്യനില വഷളായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version