ബിജെപിയുടെ വഴി തടയല്‍ സമരം; മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു

ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്

തിരുവനന്തപുരം: കെസുരേന്ദ്രന് എതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച വഴി തടയല്‍ പ്രക്ഷോഭം ഇന്ന് തുടങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മറ്റ് മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.

കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചാണ് ബിജെപിയുടെ വഴി തടയല്‍ സമരം. ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. കൂടാതെ ശബരിമല നിലയ്ക്കലില്‍ ബിജെപി ഇന്ന് നിരോധനാജ്ഞ ലംഘിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version